കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദ കേസിലെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി പരിഗണിച്ചു. കത്തുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഇടപ്പെടുകയും എല്ലാ എതിർ കക്ഷികൾക്കും നോട്ടീസും അയച്ചു. ഹര്‍ജി ഈ നവംബര്‍ 25ന് വീണ്ടും പരിഗണിക്കും. കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് ഹർജി നൽകിയത്.
ഗുരുതരമായ ചട്ട ലംഘനം നടത്തിയിട്ടും സംസ്ഥാന സർക്കാർ ആര്യ രാജേന്ദ്രനെതിരെ നടപടി സ്വീകരിക്കാത്തത് എന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. ഇതുവരെയും മേയർ ആര്യക്കെതിരെ കേസെടുക്കുകയോ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. ഹർജി പരിഗണിക്കുമ്പോൾ സിബിഐയുടെ അഭിഭാഷകനും കോടതിയിൽ ഹാജരായിരുന്നു. അതുകൊണ്ട് തന്നെ, സിബിഐ ആര്യ രാജേന്ദ്രനെതിരെ സ്വമേധയാ കേസെടുക്കാൻ സാധ്യതയുമുണ്ട്.
മേയര്‍ക്ക് പുറമെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിനെതിരേയും ഹര്‍ജിയില്‍ ആരോപണമുണ്ട്. ഒഴിവുള്ള തസ്തികകളില്‍ പാര്‍ട്ടി അംഗങ്ങളെ നിയമിക്കാന്‍ ശ്രമിച്ച് ഇവരുടെ നടപടി സത്യപ്രതിജ്ഞയുടെ ലംഘനമാണെന്നും സ്വജനപക്ഷപാതമാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.. മേയര്‍ക്ക് പുറമെ കേസില്‍ കക്ഷിചേര്‍ത്തിരിക്കുന്ന മറ്റുള്ളവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മേയറേയും ഡി.ആര്‍. അനിലിനേയും കൂടാതെ സര്‍ക്കാറിനേയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.
നേരത്തെ ശ്രീകുമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിന്നു.കഴിഞ്ഞ 2 വർഷത്തിനുള്ളിൽ തിരുവനന്തപുരം നഗരസഭയിൽ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ നടന്നു ഇത് മുഴുവനും അന്വേഷിക്കണമെന്നാണ് ആവശ്യം. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടന്നതെന്നും പരാതിയിൽ പറയുന്നു.