കൊച്ചി: സംസ്ഥാനത്തെ മദ്യ വില്‍പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ഹൈക്കോടതി. മദ്യവില്‍പന ശാലകള്‍ കുറേക്കൂടി പരിഷ്കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. തൃശൂര്‍ കുറുപ്പം റോഡിലെ
മദ്യവില്‍പ്പനശാലക്ക് മുന്നിലെ തിരക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന കച്ചവടക്കാരുടെ കേസിലെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാചന്ദ്രന്റെ പരാമര്‍ശം.
വില്‍പന ശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിനും തിരക്ക് ഒഴിവാക്കാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഓഗസ്റ്റ് പതിനൊന്നിനകം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം വില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പ്രവര്‍ത്തന സമയം കൂട്ടിയതായി സര്‍ക്കാര്‍ അറിയിച്ചു. വില്‍പനശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രവര്‍ത്തനസമയം രാവിലെ ഒമ്പത് മണി മുതലാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തൊണ്ണൂറ്റിയാറ് വില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി തുടങ്ങിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona