ബംഗളൂരു: വിവാദമായ ഹിജാബ് വിഷയത്തിന് പിന്നാലെ അടച്ച കര്‍ണാടകയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ ഭാഗികമായി തുറക്കുമെന്ന് സർക്കാർ.
സംസ്ഥാനത്തെ ഒമ്പത്, പത്ത് ക്ലാസുകളിലെ അധ്യയനമാകും തിങ്കളാഴ്ച തുടങ്ങുക. പ്രീ യുണിവേഴ്‌സിറ്റി കോളേജുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീട് ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. മാത്രമല്ല സര്‍വകലാശാലകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം ഹിജാബ് വിഷയത്തില്‍ വിധി വരും വരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയാണ് സർക്കാരിന്റെ ഈ തീരുമാനം. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തില്‍ അടച്ചു പൂട്ടിയ കോളേജുകള്‍ തുറക്കണമെന്നും കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാൽ നിലവില്‍ ഉയര്‍ന്ന ക്ലാസുകളെ മാത്രമാണ് ഹിജാബ് വിഷയം ബാധിച്ചിരിക്കുന്നത്. എട്ടാം ക്ലാസ് വരെ സ്‌കൂളുകള്‍ ഇപ്പോള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുടർന്ന് ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കം കര്‍ണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിക്കുകയും സ്‌കൂളുകള്‍ക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമായിരുന്നു.