ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹർജിയിൽ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും. വിദ്യാർത്ഥികൾ സമർപ്പിച്ച വിവിധ ഹര്‍ജികളില്‍ ഇന്ന് രാവിലെ 10.30ന് കര്‍ണാടക ഹൈക്കോടതി ബെഞ്ച് വിധി പറയും. ഇത് കണക്കിലെടുത്ത് തലസ്ഥാന നഗരമായ ബെംഗളുരുവില്‍ ഒരാഴ്ച നിരോധനാജ്ഞ ഏർപ്പെടുത്തിയതായി പോലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു.
നാളെ മുതല്‍ 21 വരെയാണ് നിരോധനാജ്ഞ. പ്രതിഷേധങ്ങള്‍, ആഹ്ളാദപ്രകടനം, ഒത്തുചേരലുകള്‍ എന്നിവ പൂർണ്ണമായും വിലക്കി. വിധി പ്രഘ്യാപനം വരെ കുട്ടികൾ വിദ്യാഭാസ സ്ഥാപനങ്ങളിൽ ഒരു തരത്തിലുമുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കാൻ പാടില്ലെന്ന് കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന ബെഞ്ച് പതിനൊന്നു ദിവസം നീണ്ട വാദത്തിനൊടുവിലാണ് വിധി പ്രഖ്യപിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരെ തീവ്ര ഇസ്‌ലാമിക സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സമരം നടന്നുവരികയാണ്. വിലക്ക് നീക്കണമെന്ന ഹർജ്ജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. സുപ്രീം കോടതിയും പ്രശ്നത്തിൽ അടിയന്തിര വാദം കേൾക്കണമെന്ന വാദം തള്ളിയിരുന്നു.