യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സർക്കാരിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും തുടർവിധി വരുക. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ആണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് യെശ്വന്ത് വർമ്മ അടങ്ങുന്ന ബെഞ്ച് ഹർജി പരിഗണിക്കും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ കോടതി ശരിവെച്ചത്. കേസിൽ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയാക്കി. സ്ത്രീയെന്ന പരിഗണനയിൽ കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നാവശ്യപ്പെട്ടായിരിന്നു നിമിഷപ്രിയ ഹർജി നൽകിയത്.
2017 ജൂലൈ 25 നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. നിമിഷപ്രിയ യെമന്‍കാരനായ പൗരനെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. ഇയാൾക്കൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. എന്നാൽ പിന്നീട്, സ്വന്തമായി ക്ലിനിക് തുടങ്ങാനായി സഹായവുമായി വന്ന ഇയാൾ പാസ്പോർട്ട് പിടിച്ചെടുത്തു ക്രൂര പീഡനങ്ങൾ നടത്തിയെന്നും, നാട്ടിലേയ്ക്ക്പോലും വിടാൻ തയ്യാറായില്ലെന്നും സ്വയ രക്ഷയ്ക്ക് വേണ്ടി കൊലപാതകം നടത്തിയെന്നുമാണ് നിമിഷയുടെ വാദം.