ദില്ലി: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിൽ വീട്ടുനിരീക്ഷണത്തിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഹോം ഐസോലേഷന്റെ കാലാവധി ഏഴ് ദിവസമായി കുറച്ചു. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പനി ഇല്ലെങ്കില്‍ പോസിറ്റീവായി ഏഴ് ദിവസത്തിന് ശേഷം ഐസൊലേഷന്‍ അവസാനിപ്പിക്കാം.
ഹോം ഐസോലേഷന്‍ അവസാനിപ്പിക്കുന്ന സമയത്ത് വീണ്ടും കോവിഡ് (Covid) പരിശോധന നടത്തേണ്ട ആവശ്യമില്ല. കോവിഡ് ബാധിച്ച് ലക്ഷണങ്ങളൊന്നും ഇല്ലാത്തവര്‍ക്കാണ് വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കുക. ഇവരുടെ രക്തിലെ ഓക്സിജന്‍റെ അളവ് 93 ശതമാനമോ അതിലധികമോ വേണമെന്നും നിബന്ധനയുണ്ട്. മറ്റ് അസുഖങ്ങളുള്ള വയോധികര്‍ക്ക് കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ വീട്ടുനിരീക്ഷണം അനുവദിക്കാവു.
രോഗലക്ഷണങ്ങള്‍ കുറഞ്ഞവര്‍ക്കും രോഗലക്ഷണം ഇല്ലാത്തവര്‍ക്കുമാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം ബാധകമാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞ രോഗികള്‍ക്ക് (എച്ച്.ഐ.വി, ട്രാന്‍സ്പ്ലാന്റ് സ്വീകര്‍ത്താക്കള്‍, കാന്‍സര്‍ തെറാപ്പി ചെയ്യുന്നവര്‍) ഹോം ഐസൊലേഷന്‍ ശുപാര്‍ശ ചെയ്യുന്നില്ല. ഇവര്‍ക്ക് ചികിത്സിക്കുന്ന മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ഹോം ഐസോലേഷന്‍ തെരഞ്ഞെടുക്കാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാകുന്നു.