ഇടുക്കി: എസ് രാജേന്ദ്രൻ-എം.എം മണി പോര് (MM Mani)മുറുകുന്നു. പാര്‍ട്ടിക്കെതിരേ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ പത്രസമ്മേളനം വിളിച്ചു പറയുമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എംഎം മണി. പാര്‍ട്ടിയാണ് ജാതി പറഞ്ഞതെന്ന എസ് രാജേന്ദ്രന്‍റെ പ്രതികരണത്തിന് മറുപടിയായായിരുന്നു എംഎം മണിയുടെ പ്രതികരണം. റിസര്‍വേഷന്‍ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്ന് അദ്ദേഹം ചോദിച്ചു. ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് മൂന്ന് തവണ രാജേന്ദ്രന്‍ എംഎല്‍എ ആയി ഞെളിഞ്ഞ് നടന്നത്.
എസ്‌സി വിഭാഗത്തിൽ പെട്ട ആളായത് കൊണ്ടാണ് സ്‌ഥാനാർഥി ആക്കിയതെന്നും എം.എം.മണി പറഞ്ഞു. എന്നാൽ ജാതി വിഷയം ചർച്ചയാക്കിയത് പാർട്ടിയാണ്, തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം കുറേ കാലങ്ങളായി നടക്കുന്നതാണെന്നായിരുന്നു രാജേന്ദ്രന്റെ ആരോപണം. തനിക്കെതിരെ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ ശരിയല്ലെന്നും രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെ എം.എം.മണി വിമർശനവുമായി രംഗത്തുവരികയായിരുന്നു.