ദില്ലി: റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇന്ത്യൻ നിലപാട് മാതൃകാപരമെന്ന് ഓസ്‌ടേലിയൻ നയതന്ത്ര പ്രതിനിധി ബാരി ഓ ഫെറൽ. ഇന്ത്യൻ പ്രധാനമന്ത്രി മൂന്നു തവണ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും രണ്ടു പ്രാവശ്യം യുക്രൈൻ പ്രസിഡൻറ് വ്ലോഡിമിർ സെലിൻസ്‌ക്കിയുമായും സംസാരിച്ചു. സംഘർഷം ലഘൂകരിക്കാനായി ആത്മാർത്ഥ ശ്രമം നടത്തി. ഈ നിലപാട് മാതൃകാപരമെന്ന് ഓസ്‌ട്രേലിയൻ പ്രതിനിധി അഭിപ്രായപ്പെട്ടു. പക്ഷം പിടിക്കാതെ ഇരു രാജ്യങ്ങളുമായുള്ള സംഘർഷം ലഘൂകരിക്കുന്നതിന് നിക്ഷപക്ഷ മധ്യസ്ഥത നടത്തുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളിലെയും കമ്പനികൾക്കും, കർഷകർക്കും, സാങ്കേതിക വിദഗ്ധർക്കും ധാരാളം അവസരങ്ങൾ പരസ്പരം തുറന്നുകൊടുക്കുന്ന സഹകരണമാണിതെന്ന് അടുത്തിടെ ഒപ്പുവച്ച ഇന്ത്യ ഓസ്‌ട്രേലിയ വ്യാപാരക്കരാറിനെ കുറിച്ച് ബാരി അഭിപ്രായപ്പെട്ടു. ഇത് ഇരു രാജ്യങ്ങളിലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും, തൊഴിലുകൾ സൃഷ്ടിക്കും, മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തും. അടുത്ത 4-5 വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന കരാറാണ് ഓസ്‌ട്രേലിയയുമായി ഒപ്പുവച്ചതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയലും അഭിപ്രായപ്പെട്ടിരുന്നു.