തിരുവനന്തപുരം: വ്യോമയാനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുളള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ വട്ടമിട്ട് പറന്ന് സ്വകാര്യ ഹെലികോപ്റ്റർ. ജുലൈ 28 ന് രാത്രി ഏഴുമണിയോടെയാണ് 7 ന് ക്ഷേത്രത്തിന്റെ മുകളിലൂടെ അഞ്ച് പ്രാവിശ്യം ഹെലികോപ്ടർ പറന്നത്. സുരക്ഷാഭീഷണി ഉളളതിനാല്‍ അതിശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുളള ഈ ക്ഷേത്രത്തിന്റെ പരിസര പ്രദേശത്ത് ക്ഷേത്രത്തിന്റെയോ സുരക്ഷാ എജന്‍സികളുടെയോ അനുവാദം കൂടാതെയാണ് ഹെലികോപ്ടർ പറത്തിയത്. ഇത് നിലവിലുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ലംഘനമാണ്.
നിരോധന മേഖല അതിക്രമിച്ചു കടക്കുന്നതിന്റെ പിന്നിൽ ദുരൂഹതയും ഗൂഢോദ്ദേശ്യവും ഉള്ളതായാണ് സംശയം. സംഭവത്തെ തുടർന്ന് കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. അതിക്രമിച്ച് ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടർ പറത്തിയവരെയും അതിന്റെ ഉടമസ്ഥരേയും കസ്റ്റഡിയിലെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്.
സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയാണ് സ്വകാര്യ ഹെലികോപ്ടർ സ്വന്തം ഇഷ്ടമനുസരിച്ച് സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറ്റിയതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ക്ഷേത്രത്തിന്റെ താല്പര്യങ്ങളും സുരക്ഷയും ധ്വംസിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്തിട്ടുളളതുമാണ്. ഇത് ഭക്തജന വികാരങ്ങളെ വ്രണപ്പെടുത്തുന്നതും ഉത്കണ്ഠാജനകവുമാണ്. അവരുടെ വിശ്വാസ സങ്കല്പങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.