ഹൈദരാബാദ്: ബിൽ വരുന്നതിന് മുൻപ് കൂട്ട കല്ല്യാണം. മറ്റെവിടെയുമല്ല, ഹൈദരാബാദിലാണ് (Hyderabad Nikah) സംഭവം. അന്ന് നിയമപരമായ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാവുന്ന നിക്കാഹുകൾ ധൃതിയിൽ നടത്തുകയാണ് ഇവിടുത്തുകാർ. ഇതോടെ ഹൈദരാബാദിലെ പഴയ നഗരത്തിലെ പള്ളികളെല്ലാം തിരക്കിലും തിരക്കിലുമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 18നും 21നും ഇടയിലുള്ള പെൺകുട്ടികളാണ് വധുസ്ഥാനത്ത്.
അതേസമയം വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി ഏകീകരിക്കാനുള്ള നടപടി കഴിഞ്ഞ വർഷത്തെ ബജറ്റിലാണ് സർക്കാർ പ്രഖ്യാപിച്ചത്. ജയ ജയ്റ്റ്ലി അധ്യക്ഷയായ കർമ സമിതി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു തുടർനടപടികൾ. മിക്കവരും 2022-2023 കാലഘട്ടത്തിൽ വിവാഹിതരാകുമെന്ന് കരുതിയിരുന്നെങ്കിലും ബിൽ പാസാകുമോ എന്ന ഭയം അവരുടെ കുടുംബങ്ങളെ അതുവരെ കാത്തിരിക്കാൻ അനുവദിക്കുന്നില്ല. ഒന്നിലധികം പെൺമക്കളുള്ള മാതാപിതാക്കളാണ് ആവലാതിക്കാരിൽ ഏറെയും. തങ്ങളുടെ മക്കൾ 18ലും പത്തൊൻപതിലും വിവാഹിതരാകണമെന്ന് നിർബന്ധമുണ്ട് ഇവർക്ക്. മതപരമായ കാരണങ്ങളാണ് പ്രധാനമായും ഇതിനുപിന്നിലുള്ളത്. എന്നാൽ പെൺകുട്ടികൾക്ക് ആർത്തവം തുടങ്ങുന്നതു മുതൽ അവർ വിവാഹത്തിന് തയ്യാറാകുന്നുവെന്ന് മതം പറയുന്നതായി ചില മതപണ്ഡിതരും വാദിക്കുന്നുണ്ട്.
കോവിഡും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാനാവാത്തവർ വിവാഹം അവിചാരിതമായി നടത്തേണ്ടിവന്നതിലെ ബുദ്ധിമുട്ടുകളും പറയുന്നുണ്ട്. പെട്ടെന്നുള്ള വിവാഹങ്ങൾ കൂടുതൽ കടക്കെണിയിലേക്കാണ് ഇവരെ തളളിവിടുന്നതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

