ദില്ലി: കാര്‍ഷിക നിയമങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തര്‍ക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയാകാം. പുതിയ കാര്‍ഷിക നിയമത്തില്‍ എവിടെയാണ് ഭേദഗതി വേണ്ടതെന്ന് ആരും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും പ്രധാനമന്ത്രി ഓപ്പണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പുതിയ കാർഷിക നിയമം വന്ന അന്നു മുതൽ സർക്കാർ നയം വ്യക്തമാക്കിയതാണ്. എല്ലായിപ്പോഴും ചർച്ചയ്ക്ക് വാതിലുകൾ തുറന്നിട്ടിരുന്നു. എന്നാൽ പ്രതിപക്ഷം അനാവശ്യമായി വിവാദമുണ്ടാക്കി കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർഷകസമരം അനിശ്ചിതമായി തുടരുന്നതാണ് പ്രതിപക്ഷത്തിന് താത്പര്യമെന്നും വിഷയത്തിൽ അനാവശ്യമായി തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വാക്‌സീന്‍ എന്താണെന്ന് ചിന്തിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് രാജ്യത്ത് വാക്‌സീനേഷന്‍ ഗവേഷണവും ഉത്പാദനവും തുടങ്ങിയതെന്ന് പ്രധാനമന്ത്രി അഭിമുഖത്തില്‍ പറയുന്നു. എന്നാൽ വാക്സീനേഷനിൽ ഇന്ത്യ നേടിയ കീർത്തി കെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങളുണ്ടായെന്നും അന്താരാഷ്ട്ര തലത്തിൽ പോലും ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുണ്ടായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡിസംബര്‍ അവസാനത്തോടെ വാക്സിനേഷന് പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.