തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പൂട്ടാൻ പുതിയ തന്ത്രം ഒരുക്കി വിജിലൻസ് . ഡിആര്‍എസ് പ്രോജക്ടിന് കരാര്‍ നല്‍കാന്‍ ടെന്‍ഡറില്‍ വെട്ടിത്തിരുത്തല്‍ വരുത്തി, പ്രത്യേക കിഴിവ് അടക്കമുള്ള കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തു. ഇതിലെ കൈയക്ഷരം ആരുടേതെന്ന് കണ്ടെത്താനാണ് ഗ്രാഫോളജി ടെസ്റ്റ് നടത്താന്‍ വിജിലന്‍സ് ഫോറന്‍സിക് ലാബിന്റെ സഹായം തേടിയത്.
ടെന്‍ഡറില്‍ തിരുത്തല്‍ വരുത്തിയത് ആരെന്ന് അറിയില്ലെന്നാണ് ടി ഒ സൂരജ് വിജിലന്‍സിന് നല്‍കിയ മൊഴി. 42 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പാലാരിവട്ടം മേല്‍പ്പാലത്തിന് ആദ്യം തയ്യാറാക്കിയത്. ഇതിനു മന്ത്രിസഭയുടെ അനുമതി വേണമായിരുന്നു. എന്നാല്‍, ഇത് മന്ത്രിസഭയില്‍ അവതരിപ്പിക്കാതെ 2013 നവംബറില്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ആദ്യത്തെ ഭരണാനുമതി നല്‍കി ഉത്തരവിറക്കി. ഇത് വിവാദമാകുമെന്ന് കണ്ടതോടെ പദ്ധതി മന്ത്രിസഭയില്‍ വച്ച് 2014 ഫെബ്രുവരിയില്‍ രണ്ടാമത്തെ ഭരണാനുമതി നല്‍കി ഉത്തരവിറക്കി. ഈ ഉത്തരവിറക്കിയതും ടി ഒ സൂരജാണ്.
അതിനാല്‍ ഇതുമായി ബന്ധപ്പെട്ട മറ്റു രേഖകള്‍ വിശദമായി പരിശോധിച്ചുവരികയാണ് വിജിലന്‍സ്.
സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച പത്തുകോടിരൂപ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ സര്‍ക്കുലേഷന്റെ തുകയാണെന്ന് വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഈ തുകയുടെ കാര്യം ഇന്‍കംടാക്സ് വിഭാഗം അറിഞ്ഞ് അക്കൗണ്ട് മരവിപ്പിച്ച് പണത്തിന്റെ സോഴ്സ്, ഇവിടെ എന്തിന് നിക്ഷേപിച്ചു എന്ന കാര്യം രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അതിന് വിശദീകരണം നല്‍കിയതാണ്.
നഷ്ടത്തിലായ കമ്ബനിക്ക് നികുതി ഇളവ് കിട്ടുമെന്ന് കരുതിയാണ് ബാങ്കില്‍ നിക്ഷേപിച്ചത്. എന്നാല്‍, നോട്ട് നിരോധന സമയമായതിനാല്‍ നികുതി ഇളവ് ലഭിച്ചില്ലെന്നും പിന്നീട് പിഎംജികെവൈ പദ്ധതി പ്രകാരം 2.25 കോടിരൂപ അടയ്ക്കാന്‍ പറഞ്ഞു. അത് അടച്ചതിനെ തുടര്‍ന്ന് അക്കൗണ്ട് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തനിക്ക് ഇതുമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.