ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലുള്ള സൈനിക ചിഹ്നം അനുവദിക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി. ഇതുന്നയിച്ച് ഭരണസമിതി തലവന്‍ വിനോദ് റായ് ആണ് ഐസിസിക്ക് കത്ത് നല്‍കിയത്. ബലിദാന്‍ ചിഹ്നം മാറ്റണമെന്ന ഐസിസി ആവശ്യത്തിനെതിരെ ഇന്ത്യന്‍ ആരാധകർ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കായികമന്ത്രാലയവും ധോണിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
അതേസമയം മുന്‍കൂര്‍ അനുവാദമില്ലാതെ സന്ദേശങ്ങള്‍ പതിച്ച വസ്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല എന്ന് നിയമമുള്ളതിനാലാണ് ഐസിസി ബിസിസിഐയുടെ ആവശ്യം തള്ളിയത്. താരങ്ങള്‍ വസ്ത്രങ്ങളിലും മറ്റും പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുത് എന്നാണ് നിയമമമെന്നും അത് ഒരാള്‍ക്കു വേണ്ടി മാറ്റാനാകില്ലെന്നും ഐസിസി അറിയിച്ചു.
ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലുള്ള സൈനിക ചിഹ്നംനീക്കം ചെയ്യാന്‍ നേരത്തെ ഐസിസി നിര്‍ദേശിച്ചിരുന്നു. ഇന്ത്യന്‍ പാരച്യൂട്ട് റെജിമെന്‍റിന്‍റെ ചിഹ്നമായ ബലിദാന്‍ ബാഡ്ജ് പതിച്ച കീപ്പിങ് ഗ്ലൗസണിഞ്ഞാണ് ധോണി ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിറങ്ങിയത്. മുന്‍കൂര്‍ അനുവാദമില്ലാതെ സന്ദേശങ്ങള്‍ പതിച്ച വസ്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല നിര്‍ദേശം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിസി ഇടപെടല്‍.