ചെന്നൈ: അരനൂറ്റാണ്ട് മുമ്പ് കുംഭകോണം തണ്ടൻതോട്ടത്തിലെ നടനപുരേശ്വരർ ശിവൻ ക്ഷേത്രത്തിൽ നിന്ന് കാണാതായ പാർവതി ദേവിയുടെ വിഗ്രഹം ന്യൂയോർക്കിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. തമിഴ്‌നാട് ഐഡൽ വിംഗ് സിഐഡി ആണ് ഇത് അറിയിച്ചത്. ന്യൂയോർക്കിലെ ബോൺഹാംസ് ലേല ഹൗസിൽ നിന്നാണ് വിഗ്രഹം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
1971-ലായിരുന്നു വിഗ്രഹം കാണാനില്ലെന്ന് വ്യക്തമാക്കി പ്രാദേശിക പോലീസിൽ പരാതി നൽകിയത്. തുടർന്ന് 2019 ഫെബ്രുവരിയിൽ കെ വാസു എന്ന വ്യക്തിയുടെ പരാതിയിൽ വിഗ്രഹ വിഭാഗം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം ഐഡൽ വിംഗ് ഇൻസ്‌പെക്ടർ എം ചിത്ര അന്വേഷണം ഏറ്റെടുത്തു. വിദേശത്തെ വിവിധ മ്യൂസിയങ്ങളിലും ലേലശാലകളിലും ചോള കാലത്തെ പാർവതി വിഗ്രഹങ്ങൾക്കായി തിരച്ചിൽ നടത്തി. തുടർന്ന് വിശദമായ അന്വേഷണത്തിനൊടുവിലാണ് വിഗ്രഹം ബോൺഹാംസ് ലേലശാലയിൽ കണ്ടെത്തിയത്.
ഏകദേശം 12 നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ ചെമ്പ്-അലോയ് ലോഹങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഈ വിഗ്രഹത്തിന് ഏകദേശം 52 സെന്റീമീറ്റർ ഉയരമുണ്ട്. ഇതിന്റെ മൂല്യം 212,575 യുഎസ് ഡോളർ ആണെന്ന് അധികൃതർ വ്യക്തമാക്കുന്നു