എറണാകുളം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. പെരിയാറിൽ ചെറിയ തോതിൽ ജലനിരപ്പ് ഉയർന്നേക്കും. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറും തുറന്നു. ഡാമിലെ രണ്ടും മൂന്നും ഷട്ടറുകളാണ് തുറന്നത്.
ജലനിരപ്പ് ക്രമീകരിക്കാൻ ഇടുക്കി ഡാമിൽനിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇന്ന് കൂട്ടും. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.90 അടിയായി ഉയർന്നു. അഞ്ച് ഷട്ടറുകളിലൂടെ സെക്കൻഡിൽ 300 ക്യൂസെക്സ് വെള്ളമാണ് പുറത്തുവിടുന്നത്.
മുല്ലപ്പെരിയാറിൽനിന്നും പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെ മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. റൂൾ കർവ് പരിധിയിലും ഉയർന്ന് ജലനിരപ്പ് നിൽക്കുന്നതിനാൽ തമിഴ്നാട് കൂടുതൽ ജലം പെരിയാറിലേക്ക് ഒഴിക്കുമോ എന്ന ആശങ്കയുണ്ട്. റൂൾ കർവ് പാലിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകളും ഇന്ന് കൂടുതല്‍ ഉയര്‍ത്തിയേക്കും. നിലവില്‍ നാല് ഷട്ടറുകളിലൂടെയും 55 സെന്റീമീറ്റര്‍ വീതമാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. മുക്കൈ പുഴയിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നതിനാല്‍ മുക്കൈ നിലംപതി വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 80 സെന്റീമീറ്ററില്‍ നിന്ന് ഒരു മീറ്ററായി ഉയര്‍ത്തി. ശിരുവാണി ഡാം വാല്‍വ് 1.50 മീറ്ററില്‍ നിന്ന് 1.70 മീറ്ററായും ഉയര്‍ത്തിയിട്ടുണ്ട്. ചുള്ളിയാര്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പുയരാന്‍ ഒന്നര അടി മാത്രം അവശേഷിക്കെ ഒരു സ്പില്‍വേ ഷട്ടര്‍ രാവിലെ ഒന്‍പതിന് തുറക്കും. പാലക്കാട് ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാംപുകളിലായി 323 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. അട്ടപ്പാടി ഉള്‍പ്പെടെയുള്ള മലയോരമേഖലയില്‍ രാത്രിയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.