തിരുവനന്തപുരം: സപ്ലൈകോയിലെ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചതിൽ വിചിത്ര ന്യായീകരണവുമായി ഭക്ഷ്യമന്ത്രി ജി. ആർ അനിൽ. സാധനങ്ങൾക്ക് വില കൂട്ടില്ലെന്ന് വാഗ്ദാനം നൽകിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണെന്നും എന്നാൽ ഇത് 2021 ലെ പുതിയ സർക്കാരാണെന്നുമാണ് ഭക്ഷ്യമന്ത്രി അനിലിന്റെ വിശദീകരണം.
സപ്ലൈകോയിൽ നിന്നും ലഭിക്കുന്ന 13 സബ്‌സിഡി ഇനങ്ങളുടെ വിലയാണ് ഇന്നലെ കൂട്ടുമെന്ന് സർക്കാർ ഉത്തരവിറക്കിയത്. സപ്ലൈകോയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ ഉള്ളത്. അതിനാൽ, സപ്ലൈകോയുടെ ആവശ്യപ്രകാരമാണ് വില വർദ്ധനയെന്നാണ് സർക്കാരിന്റെ അവകാശവാദം. ചെറുപയർ, ഉഴുന്ന്, വൻപയർ, കടല, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നീ ഇനങ്ങൾക്കാണ് വില കൂടുന്നത്. വില വർദ്ധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതികരിച്ചിരുന്നു. അതേസമയം, നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് പറഞ്ഞ എൽഡിഎഫ് പ്രകടന പത്രികയാണ് ഇതോടെ സർക്കാർ കാറ്റിൽ പറത്തിയിരിക്കുന്നത്.