കോഴിക്കോട് : മെഡിക്കൽ കോളേജ് പരിസരത്ത് വനവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. മരിച്ച വിശ്വനാഥന്റെ ഭാര്യയുടെയും സഹോദരങ്ങളുടെയും മൊഴിയെടുത്തേക്കും. റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ടാൽ നടത്താനും നടപടിയുണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വിശ്വനാഥന്റെ ബന്ധുക്കളുന്നയിച്ച പരാതിയും സംഘം പരിശോധിക്കും.
വിശ്വനാഥന്റെ മരണത്തിൽ പട്ടികജാതി, പട്ടിക വർഗ പീഡന നിരോധന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു. വിശ്വനാഥന്റെ ചുറ്റും ആളുകൾ കൂടി നിൽക്കുന്നതും ചിലർ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.