മാണ്ഡ്യ : ബെംഗളുരു – മൈസൂരു എക്സ്പ്രസ് വേ നാടിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മാണ്ഡ്യയിലെ ഗെജ്ജാല ഗെരെയിലാണ് ഉദ്ഘാടനച്ചടങ്ങുകൾ.ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും. കനത്ത സുരക്ഷയാണ് ഏർപ്പെടുത്തീട്ടുള്ളത്. പത്ത് വരിപ്പാത യാഥാർഥ്യമായതോടെ നേരത്തേ മൂന്നര മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാ സമയം ഒന്നര മണിക്കൂറായി കുറയും. ഇത് ഇന്ത്യയുടെ ഏറ്റവും വലിയ വികസനങ്ങളിൽ ഒന്നാണ്.
യാത്രാ സമയം കുറയുന്നതോടെ ഇത് വടക്കൻ കേരളത്തിലേക്ക് പോകുന്ന ബെംഗളുരു മലയാളികൾക്ക് വലിയ സഹായമാണ്. 8430 കോടി രൂപ ചിലവഴിച്ചാണ് 117 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമ്മിച്ചത്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കർണാടകയിൽ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ഹുബ്ബള്ളിയിൽ നവീകരിച്ച റെയിൽവെ സ്റ്റേഷനും മൈസൂരു – കുശാൽ നഗർ നാലുവരിപാതയുടെ നിർമ്മാണവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.