കൊല്‍ക്കത്ത : കവര്‍ച്ചാ ശ്രമം പ്രതിരോധിക്കുന്നതിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് ജാര്‍ഖണ്ഡ് ചലച്ചിത്രതാരം റിയ കുമാരി (ഇഷാ അല്‍യ) മരിച്ച സംഭവത്തില്‍ ഭര്‍ത്താവും സിനിമാ നിര്‍മാതാവുമായ പ്രകാശ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ കുടുംബം പ്രകാശ് കുമാറിനും സഹോദരന്മാര്‍ക്കും എതിരായി പരാതി നല്‍കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു.
പ്രകാശ് കുമാറിന്റെ മൊഴിയില്‍ വൈരുധ്യം തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രകാശ് പല ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.
മഹിശ്രേഖ പാലത്തില്‍ കാര്‍ നിര്‍ത്തി താൻ മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോൾ തക്കം നോക്കി മൂന്നംഗസംഘം ഓടിയെത്തുകയും ആക്രമിച്ച് കൊള്ളയടിക്കാന്‍ ശ്രമിച്ചപ്പോൾ തന്നെ രക്ഷിക്കാന്‍ ശ്രമിച്ച റിയയ്ക്കുനേരെ അക്രമിസംഘം വെടിയുതിര്‍ത്ത് രക്ഷപ്പെട്ടുവെന്നാണ് പ്രകാശ് പൊലീസിനോടു പറഞ്ഞത്.
കാര്‍ നിര്‍ത്തിയ സ്ഥലം മൂത്രമൊഴിക്കാന്‍ യോജിച്ചതായിരുന്നില്ല. കൃത്യമായി ഈ സ്ഥലത്ത് കവര്‍ച്ചക്കാര്‍ കാത്തുനിന്നതിലും പൊലീസിനു സംശയം തോന്നി. മോഷ്ടാക്കള്‍ കാറിനെ പിന്തുടര്‍ന്നതായും സൂചനയില്ല. ഒരുപാട് യാദൃച്ഛികതകള്‍ ഒരുമിച്ചു ചേര്‍ന്നപ്പോഴാണ് കുറ്റകൃത്യം നടന്നതെന്നും വിശ്വസിക്കാന്‍ പ്രയാസമാണെന്നും പൊലീസ് വ്യക്തമാക്കി.