തൃശ്ശൂർ: സിപിഎം ജില്ലാ കമ്മിറ്റിയുടെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പ്. പാർട്ടിക്ക് നേരിട്ട് അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കുകളും പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകളും അന്വേഷണപരിധിയിൽ ഉൾപ്പെടും.
ഫണ്ട് വന്നതിനു മതിയായ രേഖകൾ ഉണ്ടായിരുന്നോ? ഈ ഫണ്ടുകളിൽനിന്നു തുക എടുക്കുന്നതിന്റെ വിവരം ആദായ നികുതി വകുപ്പിനു നൽകാതിരുന്നതു മനഃപൂർവമായിരുന്നോ? കരുവന്നൂർ ബാങ്കിൽനിന്നു പാർട്ടി നേതാക്കൾ വഴി പുറത്തുപോയ കോടികൾ ഈ അക്കൗണ്ടിലേക്ക് എത്തിയിരുന്നോ? എന്നീ ചോദ്യങ്ങൾക്ക് രേഖകൾ നൽകി സിപിഎം നേതൃത്വം മറുപടി പറയേണ്ടിവരും.
പാർട്ടി നേതാക്കൾക്കോ അംഗങ്ങൾക്കോ ബെനാമി നിക്ഷേപമുണ്ടോയെന്ന് ഇ.ഡിയും പരിശോധിക്കുന്നുണ്ട്. കരുവന്നൂർ ബാങ്ക് ബിനാമി വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി ആവശ്യപ്പെട്ട രേഖകൾ ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, മുൻ മന്ത്രി എ.സി.മൊയ്തീൻ, സംസ്ഥാന കമ്മിറ്റിയംഗവും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണൻ എന്നിവർ നൽകിയിരുന്നില്ല. ഇക്കാര്യം ഇ.ഡി കേന്ദ്രധനകാര്യ മന്ത്രാലയത്തിനു റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ആദായനികുതി വകുപ്പ്, റിസർവ് ബാങ്ക് എന്നിവരെക്കൂടി അന്വേഷണത്തിന്റെ ഭാഗമാക്കാൻ ധനകാര്യവകുപ്പ് തീരുമാനിച്ചത്.