ദില്ലി: ഇന്ത്യയെ പ്രശ്നത്തിലാക്കാൻ വീണ്ടും തുനിഞ്ഞിറങ്ങി ചൈന. അതിർത്തി മേഖലയിൽ ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കാനായി ലഡാക്കിന് സമീപം നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള പ്രദേശത്ത് ചൈന മൂന്ന് സെല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിച്ചു. 2020ല്‍ ഇരു സൈന്യങ്ങളും ഏറ്റുമുട്ടിയ സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സൈനിക സാന്നിദ്ധ്യം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ടവറുകള്‍ സ്ഥാപിച്ചതെന്നാണ് കരുതുന്നത്.
ജനവാസമില്ലാത്ത ഉള്‍ ഗ്രാമങ്ങളില്‍ ചൈന സെല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കുന്നത് ആശങ്കയുളവാക്കുന്നുവെന്ന് ലഡാക്ക് ഓട്ടോണോമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിലെ ചുഷുല്‍ കൗണ്‍സിലറായ കൊഞ്ചോക്ക് സ്റ്റാന്‍സിന്‍ വ്യക്തമാക്കി.
4ജി ടവറുകളാണ് ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അവര്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ നീക്കത്തിലൂടെ ചൈനയ്ക്ക് അവരുടെ അതിര്‍ത്തിയിലുള്ളവരുമായുള്ള ആശയവിനിമയം കൂടുതല്‍ ദൃഢമാക്കാൻ സാ ധിക്കും.
ഇക്കഴിഞ്ഞ ജനുവരിയില്‍ അതിര്‍ത്തി പ്രദേശത്ത് ഇന്ത്യന്‍ സൈന്യത്തിന്റെ ഖുര്‍നാക്ക് പോസ്റ്റിന് 20 കിലോമീറ്റര്‍ മാറി 400 മീറ്റര്‍ നീളത്തില്‍ പാങ്കോംഗ് തടാകത്തിന് മുകളില്‍ ഒരു പാലവും ചൈന അടുത്തിടെ നിര്‍മിച്ചിരുന്നു.