ബിജെപി നേതാവ് നൂപൂർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് നിലപാട് വിശദീകരിച്ച് ഇന്ത്യ . ഇന്ത്യയുടെ നിലപാടിനെതിരാണ് നൂപുറിന്റെ പ്രസ്താവനയെന്നും എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് ഇന്ത്യയുടേത് എന്നും രാജ്യം വ്യക്തമാക്കി.
വ്യക്തികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവന രാജ്യത്തിന്റെ നിലപാടായി കാണേണ്ട. മതസൗഹാർദ്ദം തകർക്കുന്ന വിധത്തിൽ പ്രസ്താവന നടത്തുന്നവർക്കെതിരെ തുടർന്നും രാജ്യം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചു. നൂപൂർ ശർമയുടെ വിവാദ പരാമർശത്തിന് തുടർച്ചയായി വക്താക്കൾക്ക് കർശന നിയന്ത്രണം നൽകുകയാണ് ബിജെപി. പാർട്ടി നിലപാടിന് ഉപരിയായി സ്വയം വിശദീകരണം നൽകരുതെന്ന് നേതാക്കൾക്ക് നിർദേശമുണ്ട്.
അതേസമയം വക്താക്കൾ മിതത്വം പാലിക്കണമെന്നും മാന്യമായി പെരുമാറണമെന്നും ബിജെപി നേതൃത്വം അറിയിച്ചു. പാർട്ടി നിർദ്ദേശിക്കുന്ന വിഷയത്തിൽ മാത്രം ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്താൽ മതി. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി വക്താക്കൾക്കെതിരെ ഉണ്ടാകുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.
അതിനിടെ നൂപുർ ശർമയുടെ പ്രസ്താവന പ്രധാനമന്ത്രി അത്യപ്തി അറിയിച്ചു. തന്റെ അത്യപ്തി പ്രധാനമന്ത്രി ബിജെപി അധ്യക്ഷനെ അറിയിച്ചതായി വിവരം . അന്തർ ദേശീയ തലത്തിൽ അടക്കം നൂപുർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിലപാട്. പ്രധാനമന്ത്രിയുടെ അതൃപ്തി പരിഗണിച്ച് വക്താക്കളുടെ പട്ടിക ബിജെപി പുനഃക്രമീകരിക്കുമെന്ന് സൂചന.