ദില്ലി: ഇന്ത്യയില്‍ നിന്ന് യുക്രൈനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളുടെ വിലക്ക് നീക്കി കേന്ദ്ര സര്‍ക്കാര്‍. റഷ്യയുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് യുക്രൈന്‍ വിടാന്‍ ഇന്ത്യക്കാരോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് യുക്രൈനിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയത്.
യുക്രൈനിലെ ഇന്ത്യക്കാരുടെ മടക്കത്തിന് കൂടുതൽ വിമാന സർവ്വീസുകൾ ഉടൻ ആരംഭിക്കും. ഇന്ത്യയ്ക്കും യുക്രൈനും ഇടയിൽ വിമാനസർവ്വീസുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും വ്യോമയാന മന്ത്രാലയം നീക്കി. ഓരോ വിമാനകമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്ന ഉടമ്പടികളും തല്ക്കാലം മരവിപ്പിച്ചു.
ചാർട്ടേഡ് വിമാനങ്ങളും ഇന്ത്യക്കാരുടെ മടക്കത്തിന് ഏർപ്പെടുത്തും. ഇതിനായി വിദേശകാര്യമന്ത്രാലയവുമായുള്ള കൂടിയാലോചന തുടരുകയാണെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.