Thursday, May 2, 2024
spot_img

രണ്ടാം ഇന്നിംഗ്സില്‍ മുട്ടിടിച്ച് ഓസീസ്; മൂന്നാം ദിനം അവസാനിക്കുമ്പോൾ രണ്ട് റൺസ് ലീഡ്

മെല്‍ബണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ പൊരുതുന്നു.131 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഓസീസിന്റെ നില രണ്ടാമിന്നിങ്‌സിലും പരിതാപകരമാണ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ ആറു വിക്കറ്റിന് 133 റണ്‍സെന്ന നിലയിലാണ്. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി. മാത്യു വെയ്ഡ് (40), ജോ ബേണ്‍സ് (4), മാര്‍നസ് ലബ്യുഷെയ്ന്‍ (28), സ്റ്റീവ് സ്മിത്ത് (8), ട്രാവിസ് ഹെഡ് (17), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (1) എന്നിവരാണ് പുറത്തായത്.

ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് നേടി. അഞ്ചു വിക്കറ്റിന് 277 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കു 49 റണ്‍സ് കൂടി നേടുമ്പോഴേക്കും ശേഷിച്ച അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. 131 റൺസ് ലീഡ് വഴങ്ങിയാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിനെത്തിയത്. ജോ ബേൺസിനെ (4) തുടക്കത്തിൽ തന്നെ പുറത്താക്കിയ ഉമേഷ് യാദവ് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. നല്ല രീതിയിൽ തുടങ്ങിയ ലെബുഷെയ്ൻ (28) അശ്വിൻ്റെ പന്തിൽ രഹാനയുടെ കൈകളിൽ അവസാനിച്ചു. സ്റ്റീവ് സ്മിത്തിനെ (8) ബുംറ ക്ലീൻ ബൗൾഡാക്കി. പൊരുതിക്കളിച്ച മാത്യു വെയ്ഡിനെ (40) വിക്കറ്റിനു മുന്നിൽ കുരുക്കിയ ജഡേജ ഓസ്ട്രേലിയയെ വീണ്ടും സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു. ട്രാവിസ് ഹെഡ് (17) മുഹമ്മദ് സിറാജിൻ്റെ പന്തിൽ മായങ്ക് അഗർവാളിൻ്റെ കൈകളിൽ ഒതുങ്ങി. ടിം പെയ്നെ (1) രവീന്ദ്ര ജഡേജ ഋഷഭ് പന്തിൻ്റെ കൈകളിൽ എത്തിച്ചു. 6 വിക്കറ്റിനു 99 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് തോൽവി മുന്നിൽ കണ്ട ഓസീസിനെ ഏഴാം വിക്കറ്റിലെ കമ്മിൻസ്-ഗ്രീൻ കൂട്ടുകെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും ചേർന്ന് അപരാജിതമായ 34 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്.

Related Articles

Latest Articles