ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രമായി അയോധ്യയിലെ ശ്രീരാമക്ഷേത്രം ഉയരും ; ആദ്യഘട്ടം മൂന്ന് വർഷത്തിനകം
ലക്നൗ : ഇനി മുതൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രമായി അയോധ്യയിലെ രാമക്ഷേത്രം അറിയപ്പെടും. 270-280 അടി വീതിയും 280-300 അടി നീളവും 161 അടി ഉയരവും 84,000 ചതുരശ്രയടിയിലുമാണ് ഈ ക്ഷേത്രം നിർമ്മിക്കുക. 5 താഴിക കുടങ്ങങ്ങൾ മൂന്ന് നിലകൾ എന്നിവയാണ് സവിശേഷത . മുൻപ് നിശ്ചയിച്ച രൂപകൽപ്പനയിൽനിന്ന് മാറി വാസ്തു വിദ്യയിലെ നഗരശൈലിയിലുള്ള ക്ഷേത്രമാണ് അയോധ്യയിൽ ഉയരുക. ഇതിനായി 100-120 ഏക്കർ ഭൂമിയെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള 70 ഏക്കറിന് പുറമെ, 30-50 ഏക്കർ കൂടി ഏറ്റെടുക്കാനാണ് ശ്രീരാമ തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ നീക്കം. ഇതോടെ, കംബോഡിയയിലെ അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയം(401 ഏക്കർ) തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ ക്ഷേത്രം(144 ഏക്കർ) എന്നിവയ്ക്ക് പിന്നാലെ ലോകത്തിലെഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രമാവും അയോധ്യയിലേത്. അമേരിക്കയിലെ സ്വാമി നാരായണ ക്ഷേത്രമായിരുന്നു നേരത്തെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രം. ഈ ക്ഷേത്രത്തെ പിന്തള്ളികൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രം ഒരുങ്ങുന്നത്.
മൂന്ന് വർഷത്തിനകം ആദ്യ ഘട്ട നിർമ്മാണം പൂർത്തിയാകും . പൂർണമായും പൂർത്തിയാകാൻ 10 വർഷം വേണം. അതേസമയം , രാമക്ഷേത്രത്തിന് നേരത്തെ വിഭാവനം ചെയ്തതിനേക്കാൾ ഇരട്ടിയിലധികം വലിപ്പമുണ്ടാവുമെന്ന് ആദ്യ മാതൃക രൂപകല്പ്പന ചെയ്ത വാസ്തു ശില്പി ചന്ദ്രകാന്ത് സോംപുര പറഞ്ഞിരുന്നു. വിഎച്ച്പി നേതാവ് അശോക് സിംഗാൾ ആവശ്യപ്പെട്ടത് പ്രകാരമാണ് 1983-ൽ ചന്ദ്രകാന്ത് സോംപുര ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. എന്നാൽ, സന്യാസി സമൂഹത്തിന്റെ ആവശ്യം പരിഗണിച്ച് രൂപകൽപ്പനയിലെ മാറ്റം വരുത്തുകയായിരുന്നുവെന്ന് വിഎച്ച്പി മേഖലാ വക്താവ് ശരത് ശർമ്മ അറിയിച്ചു. രാമക്ഷേത്രത്തിനായി ക്ഷേത്ര ഭൂമിയിലെ 9 ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റുമെന്നും, ആചാരവിധി പ്രകാരം ഇവിടുത്തെ വിഗ്രഹങ്ങൾ പുതിയ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുമെന്നും, അദ്ദേഹം വ്യക്തമാക്കി.