ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് ഈ മാസം അവസാനിക്കാനിരിക്കെയാണ് താരം പരിശീല വിഡിയോ പങ്കുവച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ച വിഡിയോകൾ സമൂഹമാധ്യമങ്ങൾ ഇതിനോടകം തന്നെ ഏറ്റെടുത്തിട്ടുണ്ട്.
മൂന്ന് വിഡിയോകളാണ് ശ്രീശാന്ത് പങ്കുവച്ചത്. അതില്‍ രണ്ട് വിഡിയോകളിലും താരം ബാറ്റ്സ്മാനെ ബീറ്റ് ചെയ്യുന്നുണ്ട്. തൻ്റെ ലൈനും ലെങ്തുമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം വിഡിയോകളിലൂടെ തെളിയിക്കുന്നത്. ശാരീരികമായി പൂർണമായും ഫിറ്റാണെന്ന സൂചനയും ശ്രീയുടെ വിഡിയോകളിലൂടെ വ്യക്തമാകുന്നു.
ശ്രീശാന്ത് ഇക്കൊല്ലം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾക്കുള്ള ക്യാമ്പിൽ ശ്രീശാന്തിനെ ഉൾപ്പെടുത്തുമെന്ന് കെസിഎയും, ശ്രീയെ രഞ്ജി സീസണു മുന്നോടിയായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഉൾപ്പെടുത്തുമെന്ന് പരിശീലകൻ ടിനു യോഹന്നാനും അറിയിച്ചിട്ടുണ്ട്.
നീണ്ട 7 വർഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീശാന്ത് പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് മടങ്ങി എത്തുന്നത്. 37കാരനായ താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാനു വേണ്ടി കളിച്ചു കൊണ്ടിരിക്കെ ഒത്തുകളി ആരോപണം നേരിടുകയായിരുന്നു. ഇതേ തുടർന്ന് ബിസിസിഐ താരത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, തുടർന്ന് നടന്ന അന്വേഷണത്തിൽ ശ്രീ ഒത്തുകളിയിൽ പങ്കാളിയായതായി തെളിവില്ലാത്തതിനാൽ സുപ്രീം കോടതി താരത്തെ വെറുതെ വിട്ടു. എന്നാല്‍ ബിസിസിഐ വിലക്ക് നീക്കാൻ തയ്യാറായില്ല. തുടർന്ന് താരം സുപ്രീം കോടതിയെ സമീപിക്കുകയും തുടർന്നാണ് വിലക്ക് 7 വർഷമാക്കി കുറച്ചത്.