ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്. ഫൈവ്സ്റ്റാര്‍ സംസ്കാരം ഉപേക്ഷിക്കാതെ പാര്‍ട്ടിക്ക് രക്ഷയില്ലെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വത്തില്‍ വരണം. നേതാക്കള്‍ക്ക് താഴെത്തട്ടിലെ ബന്ധങ്ങള്‍ നഷ്ടപ്പെട്ടെന്നും ഗുലാനബി ആസാദ് വിമര്‍ശിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമാവര്‍ത്തിച്ച് കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് കപില്‍ സിബൽ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ബിജെപിക്ക് ബദല്‍ അല്ലാതായി. ഒന്നര വര്‍ഷമായി കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷനില്ലാത്തത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് രാഷ്ട്രീയ സേഛാധിപതികളാണെന്നും അദ്ദേഹം പറഞ്ഞു.
ബിഹാര്‍ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ആണ് മുതിര്‍ന്ന നേതാവ് കപില്‍ സിബല് രംഗത്ത് എത്തിയിരുന്നത്. ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ ജനം കാണുന്നില്ലെന്ന് കപില്‍ സിബല്‍ വ്യക്തമാക്കിയിരുന്നു.
പ്രശ്നങ്ങള്‍ എന്താണെന്ന് പാര്‍ട്ടിക്ക് അറിയാമെങ്കിലും ഉത്തരങ്ങളെ തിരിച്ചറിയാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കുന്നതെന്നും കബില്‍ സിബല്‍ തുറന്നടിച്ചിരുന്നു.