ലക്നൗ: ഉത്തർപ്രദേശിലെ കരൈനയില്‍ ദളിതരെ പൊലീസ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് ബിഎസ്പി രംഗത്ത്. ദളിത് വിഭാഗക്കാര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നത് ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു. നിരവധി പോളിംഗ് ബൂത്തുകളില്‍ ദളിതരെ പൊലീസ് തടഞ്ഞുവെന്ന് ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി എസ് സി മിശ്ര പ്രസ്താവനയില്‍ വ്യക്തമാക്കി.
ബാറ്റണ്‍ കൊണ്ട് പൊലീസ് തടഞ്ഞു വോട്ടർമാരെ ഓടിക്കുകയായിരുന്നെന്നും ഉയര്‍ന്ന ജാതിക്കാരുടെ ഏകാധിപത്യം ഉറപ്പിക്കാനാണ് ഇത് ചെയ്തിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും എസ് സി മിശ്ര പറഞ്ഞു.
അതേസമയം വോട്ടര്‍ ഐഡി ഇല്ലാതെ വന്നവരെയാണ് തടഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വോട്ടര്‍ ഐഡി ഇല്ലാതെ വോട്ടു ചെയ്യാനെത്തിയ നിരവധി പേരെ പിരിച്ചു വിടുന്നതിനായി കരൈനയില്‍ അതിർത്തി രക്ഷസേന ആകാശത്തേക്ക് വെടിവെച്ചു.