ദില്ലി: ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ യൂറോപ്യൻ പര്യടനത്തിന് നാളെ തുടക്കമാവും.യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ യാത്രയാണ് നാളെ ആരംഭിക്കുന്നത്. മൂന്ന് രാജ്യങ്ങളിലേക്കാണ് ആദ്യ ഘട്ടയാത്ര തീരുമാനി ച്ചിട്ടുള്ളത്. സ്ലോവേനിയ, ക്രൊയേഷ്യ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലേക്കാണ് ജയശങ്കർ യാത്ര നടത്തുന്നത് എന്നാണ് റിപ്പോർട്ട്.
ആദ്യം എത്തിച്ചേരുന്നത് സ്ലോവേനിയയിലാണ്. 27 രാജ്യങ്ങളടങ്ങുന്ന യൂറോപ്യൻ യൂണിയനുകളിലെ വിദേശകാര്യമന്ത്രിമാരുമായി അനൗപചാരിക കൂടിക്കാഴ്ചയാണ് വെള്ളിയാഴ്ച നടക്കും. നിലവിൽ യൂറോപ്യൻ യൂണിയന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് സ്ലോവേനിയയാണ്. രണ്ടു ദിവസമാണ് ജയശങ്കർ സ്ലോവേനിയയിൽ ഉണ്ടാവുകയെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചു.
അതേസമയം യാത്രക്കിടയിൽ ബ്ലെഡ് സ്ട്രാറ്റജിക് ഫോറത്തിന്റെ യോഗത്തിൽ ജയശങ്കർ പങ്കെടുക്കുമെന്ന റിപ്പോർട്ടുണ്ട്.കൂടാതെ ഇന്തോ-പസഫിക് മേഖലയിലെ മാറിയ സാഹചര്യങ്ങളും സമുദ്രസുരക്ഷാ നിയമങ്ങളുടെ നിർവ്വഹണവും ജയശങ്കർ യൂറോപ്യൻ പ്രതിനിധികളുമായി പങ്കുവെയ്‌ക്കും.
മാത്രമല്ല അഫ്ഗാൻ വിഷയത്തിൽ ഏറെ നിർണ്ണായകമായ ഇന്ത്യയുടെ ഇടപെടലുകളുടേയും ഭാവിപരിപാടികളുടേയും വിശദീകരണം കേൾക്കാൻ യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഏറെ പ്രതീക്ഷയോടെയാണിരിക്കുന്നതെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.