ഭുവനേശ്വർ : ഹോക്കി ലോകകപ്പിൽ ഇന്ത്യൻ കണ്ണീർ. ക്രോസ് ഓവർ റൗണ്ട് മത്സരത്തിൽ ന്യൂസീലൻഡിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതോടെയാണ് ഇന്ത്യൻ ടീമിന്റെ ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ അസ്തമിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും 3 ഗോൾ വീതം നേടി സമനില പാലിച്ചപ്പോൾ, പെനൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യ കണ്ണീരണിഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ബൽജിയത്തെ ന്യൂസീലൻഡ് നേരിടും.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ ആവേശകരമായ മത്സരത്തിൽ ലളിത് ഉപാധ്യായ്, സുഖ്ജീത് സിങ്, വരുൺ കുമാർ എന്നിവരാണു നിശ്ചിത സമയത്ത് ഇന്ത്യയ്ക്കായി ഗോൾ സ്കോർ ചെയ്തത്. എന്നാൽ ന്യൂസീലൻഡ് 3 ഗോളുകളും മടക്കിയതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടു. ഷൂട്ടൗട്ടിൽ നാലിനെതിരെ 5 ഗോളുകൾക്കാണു ന്യൂസീലൻഡ് ഇന്ത്യയെ തോൽപ്പിച്ചത്. ടൂർണമെന്റിൽ തോൽവി രുചിക്കാതിരുന്ന ഇന്ത്യയ്ക്കു നിർണായക മത്സരത്തിൽ അവസരത്തിനൊത്ത് ഉയരാനായില്ല.