ദില്ലി: ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. കാണ്‍പൂര്‍ ഐഐടിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബര്‍ 24 വരെ തരംഗം നീണ്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം.
നാല് മാസം നീണ്ടു നില്‍ക്കുന്ന നാലാം തരംഗത്തില്‍ രോഗതീവ്രത എത്രത്തോളമായിരിക്കും എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായ പരാമര്‍ശമില്ല. രാജ്യത്ത് ഈ വര്‍ഷം പകുതിയോടെ പുതിയ കൊവിഡ് (Covid) തരംഗമുണ്ടാകുമെന്ന് മുമ്പും ആരോഗ്യവിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,013 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരട്ടിയോളം രോഗമുക്തരും റിപ്പോർട്ട് ചെയ്തു. 16,765 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ സജീവ കേസുകളുടെ എണ്ണവും കുറഞ്ഞു. 1,02,601 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു. 1.11 ശതമാനമാണ് രാജ്യത്തെ ടിപിആർ. ഇതുവരെ ആകെ 4.23 കോടിയിലധികം ആളുകൾ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 119 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.