ദില്ലി: ഇന്ത്യയുടെ വിദേശനയം പരാജയമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ നട്‌വർ സിങ്. രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി (Natwar Singh Counters Rahul Gandhi). ചൈനയെയും പാകിസ്താനെയും ഒരുമിച്ച് കൊണ്ടുവന്നത് കേന്ദ്ര സർക്കാരിന്റെ നയതന്ത്രത്തിലെ പിഴവാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.
നട്‌വർ സിങിന്റെ വാക്കുകൾ ഇങ്ങനെ:
“ഇപ്പോൾ, ഇന്ത്യ ഒറ്റപ്പെട്ടിട്ടില്ല, നമുക്ക് നമ്മുടെ അയൽക്കാരുമായി നല്ല ബന്ധമാണുള്ളത്. വിദേശനയം പരാജയമല്ല. തന്റെ ജീവിതകാലം മുഴുവൻ വിദേശനയ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത ഒരു വിദേശകാര്യമന്ത്രി നമുക്കുണ്ട്.’ അതേസമയം രാഹുൽ പറഞ്ഞത് പൂർണമായും ശരിയല്ലെന്ന് അദ്ദേഹത്തെ ഓർമിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരും എഴുന്നേറ്റില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും നട്‌വർ സിങ് പറഞ്ഞു. 1960 മുതൽ ചൈനയും പാക്കിസ്ഥാനും അടുത്ത സഖ്യകക്ഷികളാണ്. കാശ്മീർ വിഷയം രാഹുൽ ഗാന്ധിയുടെ മുതു മുത്തച്ഛന്റെ കാലത്ത് തന്നെ യുഎന്നിൽ എത്തിയതാണെന്നും അക്കാലത്താണ് ഇത് ആരംഭിച്ചതെന്നും” അദ്ദേഹം രാഹുലിനെ ഓർമിപ്പിച്ചു.
അതേസമയം സ്വന്തം പാർട്ടി ആണെങ്കിൽ പോലും പലപ്പോഴും കോൺഗ്രസിന്റെ പിഴവുകൾ തുറന്നുപറയുന്ന ഒരു നേതാവാണ് നട്‌വർ സിങ്. കോൺഗ്രസിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും ശരിയായല്ല നടക്കുന്നതെന്നും, നിലവിലെ കോൺഗ്രസിന്റെ അവസ്ഥയ്ക്ക് കാരണം മൂന്ന് ഗാന്ധിമാരാണെന്നും നട്‌വർ സിങ് മുൻപ് പറഞ്ഞത് കോൺഗ്രസിൽ പലർക്കും അതൃപ്തി ഉണ്ടാക്കിയിരുന്നു. അതോടൊപ്പം അതിൽ ഒരാൾ പാർട്ടിയുടെ ഒരു പദവികളും വഹിക്കാതെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം നേരത്തെ തുറന്നു വിമർശിച്ചിരുന്നു. രാഹുൽ ഗാന്ധി പാർട്ടിയിൽ ഒരു പദവിയും ഇപ്പോൾ വഹിക്കുന്നില്ല. എന്നാൽ സുപ്രധാന തീരുമാനങ്ങൾ എല്ലാം എടുക്കുന്നു. കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ ശരിയായ രീതിയിലല്ല ഒരു കാര്യങ്ങളും നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു.