ഇന്ന് ലോക ക്യാന്‍സര്‍ ദിനം. ‘പരിരക്ഷാ വിടവ് അടയ്ക്കുക’ (World Cancer Day 2022) എന്നതാണ് ഇക്കൊല്ലത്തെ ലോക ക്യാന്‍സര്‍ ദിനത്തിന്റെ വിഷയം. ക്യാന്‍സര്‍ എന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ട മുൻവിധികളെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായാണ് ലോകമെമ്പാടും ഫെബ്രുവരി 4ന് ലോക കാൻസർ ദിനം ആചരിക്കുന്നത്. യൂണിയൻ ഓഫ് ഇന്റർനാഷണൽ ക്യാന്‍സര്‍ കൺട്രോൾ (UICC) ലോക ക്യാന്‍സര്‍ ദിനം “ആഗോള ഏകീകരണ സംരംഭമായി പ്രഖ്യാപിച്ചു.” രോഗനിർണയം, പരിചരണം, വൈകാരിക പിന്തുണ തുടങ്ങി രോഗത്തെ ഒരുമിച്ച് നേരിടാനും പോരാടാനും ലോകമെമ്പാടുമുള്ള വ്യക്തികളെ പ്രേരിപ്പിക്കുന്നതിനാണ് ഇങ്ങനെ ഒരു ദിനാചരണം നടത്തുന്നത്. ക്യാന്‍സര്‍ എന്ന വാക്ക് വെറുതെ പരാമര്‍ശിക്കുമ്പോള്‍ തന്നെ നട്ടെല്ലില്‍ ഒരു വിറയല്‍ ഉണ്ടാകാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ക്യാന്‍സര്‍ ബാധിതരുടെയും ക്യാന്‍സര്‍ രോഗികളെ പരിചരിക്കുന്നവരുടെയും മാനസികാവസ്ഥ വിവരണാതീതമാണ്. രോഗനിര്‍ണയം, ശസ്ത്രക്രിയ, റേഡിയോ തെറാപ്പി, കീമോതെറാപ്പി, സാന്ത്വന പരിചരണം എന്നിങ്ങനെ ക്യാന്‍സര്‍ പരിചരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വിടവുകള്‍ ഉണ്ടെങ്കില്‍, നിരാശയുടെ വര്‍ദ്ധന സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.
ഈ പശ്ചാത്തലത്തില്‍, ഈ വര്‍ഷത്തെ വിഷയം പ്രസക്തമാണ്, എന്തെന്നാല്‍ പരിചരണത്തിന്റെ അനുയോജ്യമായ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ ഏതൊരു ആരോഗ്യ സംവിധാനവും വളരെ സമയമെടുക്കും. ചില സമയങ്ങളില്‍ മെഡിക്കല്‍ സൗകര്യങ്ങളുടെ കുറവുണ്ടാകാം അല്ലെങ്കില്‍ ചികിത്സ വളരെ ചെലവേറിയതായിരിക്കാം. മറ്റു ചിലപ്പോള്‍, ജനങ്ങളുടെ ജീവിതരീതികളിലും ചുറ്റുപാടുകളിലും ക്യാന്‍സര്‍ അപകട സാദ്ധ്യതാ ഘടകങ്ങള്‍ അമിതമായേക്കാം. അതിതീവ്രഘട്ടത്തിലു ള്ള രോഗികള്‍ക്ക് സാന്ത്വന ചികിത്സയ്ക്കുള്ള വ്യവസ്ഥയുടെ ആവശ്യവും ഏറെയാണ്.
ഫലത്തില്‍, ക്യാന്‍സര്‍ പരിചരണത്തിന്റെ ഓരോ ഘട്ടത്തിലും പ്രതീക്ഷകളിലും യഥാര്‍ത്ഥ സാഹചര്യങ്ങളിലും വിടവുകള്‍ ഉണ്ട്. ചില സമയങ്ങളില്‍ കൂടുതലും, മറ്റു ചിലപ്പോള്‍ കുറവും. ഈ പശ്ചാത്തലത്തില്‍, ദേശീയ ആരോഗ്യ നയം (2017), ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ (ആയുഷ്മാന്‍ ഭാരത് ആരോഗ്യ സൗഖ്യകേന്ദ്രങ്ങള്‍ എ.ബിഎച്ച്.ഡബ്ല്യു.സി), പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബിപി.എം.ജെ.എ.വൈ), പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) എന്നിവ ക്യാന്‍സര്‍ മേഖലയില്‍ നടത്തുന്ന പ്രത്യേക പരിശ്രമങ്ങള്‍ ശ്രദ്ധേയമാണ്.
എ.ബി.എച്ച്.ഡബ്ല്യൂ.സി എന്നത് സമഗ്രമായ പ്രാഥമിക ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നന്നായി ആലോചിച്ച് തയ്യാറാക്കിയ ഒരു തന്ത്രമാണ്. അതേസമയം ക്യാന്‍സര്‍ നിയന്ത്രിക്കാന്‍ രാജ്യത്ത് സ്വീകരിച്ചുവരുന്ന നടപടികള്‍ ചരിത്രപരമാണ്. ഈ മുന്‍കൈയില്‍ എല്ലായ്‌പ്പോഴും പുരോഗതിയ്ക്കുള്ള സാദ്ധ്യതയുണ്ടെങ്കിലും, ക്യാന്‍സര്‍ വരാനുള്ള സാധ്യത പരമാവധി കുറയ്ക്കുന്ന തരത്തിലുള്ള ജീവിതശൈലി സ്വീകരിക്കാനുള്ള വലിയ ഉത്തരവാദിത്തം രാജ്യത്തെ ജനങ്ങള്‍ക്കുണ്ട്, പ്രത്യേകിച്ച് യുവാക്കള്‍ക്ക്. സമീകൃതാഹാരം കഴിക്കുക, യോഗയും വ്യായാമവും പരിശീലിക്കുക, പുകയിലയുടെയും മദ്യത്തിന്റെയും ഉപഭോഗം ഒഴിവാക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങള്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിന് വളരെയധികം സഹായിക്കും.