ദില്ലി: ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയർത്തി ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ എത്തിയതിന് പിന്നാലെ രാജ്യത്തിൻറെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ച് ചന്ദ്രയാന്‍ 3 . ചന്ദ്രയാനിലെ പ്രഗ്യാന്‍ റോവറിന്റെ ചക്രങ്ങള്‍ ചന്ദ്രനില്‍ പതിച്ചതോടെയാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ പേരും പതിഞ്ഞത്. റോവര്‍ ഇനി തിരയുക ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ധാതുസമ്പത്തിനെ. ചന്ദ്രോപരിതലത്തിലെ മണ്ണിലെയും പാറകളിലേയും ഘടകങ്ങളെക്കുറിച്ച് പഠിക്കുക, ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യത്തെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് റോവറിന്റെ പ്രധാന ദൗത്യം. അടുത്ത 14 ദിവസം, പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ നിന്നും ചിത്രങ്ങളും വിവരങ്ങളും അയയ്ക്കും. 14 ദിവസത്തിന് ശേഷം പതിയെ പ്രവർത്തനം മന്ദഗതിയിലാകും. കാരണം സൗരോർജ്ജ സെല്ലുകൾ വഴിയാണ് റോവർ പ്രവർത്തിക്കുന്നത്.
41 ദീവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാന്‍-3 ഇന്നലെ വൈകീട്ട് 6.04 ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രയാന്‍ 3 യിലെ ലൂണാര്‍ മൊഡ്യൂളില്‍ വിക്രം ലാന്‍ഡര്‍, 26 കിലോ ഭാരമുള്ള പ്രഗ്യാന്‍ റോവര്‍ എന്നിവ അടങ്ങിയിരിക്കുന്നു. ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങ്ങിന് നാലു മണിക്കുറുകള്‍ക്ക് ശേഷമാണ് പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങിയത്. ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഇള്ളിലുള്ള റോവര്‍ റാംപിലൂടെയാണ് പുറത്തിറങ്ങിയത്. റോവര്‍ പുറത്തിറങ്ങാന്‍ നാലു മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ സമയമെടുത്തേക്കാമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. സോമനാഥ് വ്യക്തമാക്കിയിരുന്നത്.