ദില്ലി: രാജ്യം കാത്തിരുന്ന ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തേക്ക്. ഭാരതത്തിൻ്റെ സൂര്യ പഠന ഉപഗ്രഹം അവസാന ലാപ്പിൽ എത്തി. പേടകം ലാഗ്രജിയൻ പോയിന്റിൽ (എൽ-1) ഇന്ന് വൈകുന്നേരം നാലിനും നാലരയ്‌ക്കുമിടയിലായി ഹാലോ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്ന് ഇസ്രോ അറിയിച്ചു. പേടകം 125 ദിവസം കൊണ്ട് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലാഗ്രഞ്ച് പോയിന്റിലെത്തുന്നത്. സെപ്റ്റംബർ രണ്ടിനാണ് അഭിമാന ദൗത്യം വിക്ഷേപിച്ചത്.
1,475 കിലോഗ്രം ഭാരമുള്ള പേടകം അഞ്ച് വർഷകാലമാകും സൂര്യന്റെ രഹസ്യങ്ങൾ കണ്ടെത്തനായി ലാഗ്രഞ്ച് പോയിന്റിൽ നിലകൊള്ളുക. സൂര്യനെ സദാസമയവും നിരീക്ഷിച്ച് ബഹിരാകാശ കാലവസ്ഥയെ പഠിക്കാൻ ശാസ്ത്രജ്ഞരെ അനുവദിക്കും. കഴിഞ്ഞ മാസം ആദിത്യ എല്‍ 1 പകര്‍ത്തിയ സൂര്യന്റെ ഫുള്‍ ഡിസ്‌ക് ചിത്രങ്ങള്‍ ഐഎസ്ഐര്‍ഒ പുറത്തുവിട്ടിരുന്നു. പേടകത്തിലെ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് എന്ന പേലോഡ് ഉപയോഗിച്ചാണ് ആദിത്യ എല്‍ 1 ചിത്രങ്ങള്‍ പകര്‍ത്തിയത്.
200- 400 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യത്തില്‍, വിവിധ ഫില്‍ട്ടറുകള്‍ ക്രമീകരിച്ച് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് പകര്‍ത്തിയതായും ഐഎസ്ആര്‍ഒ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ആദിത്യ എല്‍ വണ്‍ ലക്ഷ്യം കണ്ടാല്‍ അത് ഇന്ത്യയുടെ ബഹിരാകാശ ചരിത്രം മാറ്റിമറിക്കും. സൗര ദൗത്യത്തില്‍ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.