വാഷിംഗ്ടൺ: ഇന്തോ അമേരിക്കൻ സൈനിക സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന സംയുക്ത സൈനിക അഭ്യാസം യുദ്ധ് അഭ്യാസിന് വാഷിംഗ്ടണിൽ തുടക്കം. വാഷിംഗ്ടണിലെ ലൂയി മക്കോർഡ് സൈനിക താവളത്തിലാണ് സൈനികാഭ്യാസം നടക്കുന്നത്.
ഇന്തോ അമേരിക്കൻ സംയുക്ത സൈനികാഭ്യാസങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസമാണ് യുദ്ധ് അഭ്യാസ്. ഇന്നലെ ആരംഭിച്ച സൈനികാഭ്യാസം ഈ മാസം 18 വരെ നീണ്ടു നിൽക്കും.
വ്യത്യസ്തങ്ങളായ പല അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ഇരു രാജ്യങ്ങളിലെയും സൈനികർക്ക് പ്രത്യേക പരിശീലനം ലഭിക്കും. പരസ്പര സഹകരണം അനിവാര്യമായ വിവിധ മേഖലകളെ കുറിച്ച് ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള വിദഗ്ദ്ധർ സൈനികർക്ക് പരിശീലനം നൽകും.
ബറ്റാലിയൻ അടിസ്ഥാനത്തിലും ബ്രിഗേഡ് തലത്തിലും പരിശീലനം ലഭിക്കാനുള്ള അവസരം ഇരു രാജ്യങ്ങളിലെയും സൈനികർക്ക് ലഭിക്കും. ഇരു രാജ്യങ്ങളിലെയും സൈനിക വിന്യാസത്തിന്റെ ഘടന പരസ്പരം മനസ്സിലാക്കാനും സൈനികർക്ക് അവസരം ലഭിക്കും.
ഇന്ത്യയിലും അമേരിക്കയിലുമായി നടത്തപ്പെടുന്ന സംയുക്ത സൈനികാഭ്യാസത്തിന്റെ പതിനഞ്ചാമത് പതിപ്പാണ് ഇപ്പോൾ അമേരിക്കയിൽ നടക്കുന്നത്.