കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായ കടിച്ചുകൊന്ന ഭിന്നശേഷിക്കാരനായ നിഹാലിന്റെ ശരീരമാസകലം മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. കുട്ടിയുടെ കണ്ണിന് താഴെയും കഴുത്തിനു പുറകിലും അരയ്ക്കു താഴെയും ആഴത്തിൽ മുറിവുകളുണ്ട്. ഇടതുതുടയിലെ മാംസം മുഴുവനായും കടിച്ചെടുത്ത നിലയിലാണ്. അതിക്രൂരമായി കുട്ടി ആക്രമിക്കപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. നിഹാലിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും.
വീടിന് അര കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോൾ കാലിന് കീഴ്പോട്ട് വിശദീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് പ്രദേശവാസികളിലൊരാൾ പറഞ്ഞു. നായ്ക്കൾ വരുന്നത് കണ്ടാണ് അവിടേക്ക് അന്വേഷിക്കാൻ തയ്യാറായത്. അവിടെയെത്തിയപ്പോഴാണ് ദാരുണമായ വിധത്തിൽ കുട്ടി മുറിവേറ്റ് കിടക്കുന്നത് കണ്ടത്. സംസാരശേഷിയില്ലാത്ത കുഞ്ഞായതിനാൽ നിലവിളിക്കാനോ ഒച്ച വെക്കാനോ സാധിച്ചില്ല. ആളൊഴിഞ്ഞ പറമ്പിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.