ദില്ലി : കാമുകനൊപ്പം കഴിയാൻ നേപ്പാൾ അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലെത്തി, ഗ്രെറ്റർ നോയിഡയിലെ രബുപുരയിൽ വാടകയ്ക്ക് താമസിച്ചു വരവേ പിടിയിലായ പാകിസ്ഥാൻ വനിത സീമ ഹൈദർ തീർത്ത ദുരൂഹതകളുടെ കെട്ടഴിക്കാനുറപ്പിച്ച് അന്വേഷണ ഏജൻസികൾ. പാകിസ്ഥാൻ വനിതകൾ ധരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായുള്ള സീമ ഹൈദറിന്റെ ഇന്ത്യൻ വസ്ത്രധാരണ രീതി ഇതിനോടകം സംശയത്തിനിടയാക്കിയിട്ടുണ്ട്. വസ്ത്രധാരണത്തിൽ ഉൾപ്പെടെ ഇന്ത്യൻ വനിതയെപ്പോലെ തോന്നിക്കുന്നതിന് സീമ ഹൈദറിന് ബാഹ്യ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ഏജൻസികൾ കരുതുന്നത്. ഇന്ത്യൻ ഗ്രാമീണ വനിതയെന്നു തോന്നിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കുന്നതിനും ഒരുങ്ങുന്നതിനും ഈ രംഗത്തെ പ്രഫഷനൽ തന്നെ സീമയെ സഹായിച്ചതായി ഏജൻസികൾ സംശയിക്കുന്നത്. അതിർത്തിയിലെ പരിശോധനയിൽ പിടിക്കപ്പെടേണ്ടിയിരുന്ന സീമയും മക്കളും രൂപമാറ്റത്തിലൂടെയാണ് ആ കടമ്പ മറികടന്നത്.
സംസാരിക്കുന്നതിൽ ഉൾപ്പെടെ ഇന്ത്യൻ ഭാഷകളിൽ സീമയ്ക്കുള്ള പരിജ്ഞാനവും വൈദഗ്ധ്യവും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പാകിസ്ഥാനിലെ ഒരു സാധാരണ സ്ത്രീയെക്കാൾ പതിന്മടങ്ങ് വ്യക്തതയോടെയാണ് ഇന്ത്യൻ ശൈലിയിൽ ഇവർ സംസാരിക്കുന്നത്. നേപ്പാളിൽ വച്ച് പാക് ഏജന്റുമാർ ഇന്ത്യൻ ഭാഷകളിൽ സീമയ്ക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നാണ് സംശയം. ദുഷ്ടലാക്കോടെ ഇന്ത്യയിലേക്ക് അതിർത്തി കയറ്റി വിടുന്ന സ്ത്രീകൾക്കാണ് പാക് ഏജന്റുമാർ ഇത്തരത്തിൽ പരിശീലനം നൽകാറുള്ളത്. ഇത്തരത്തിൽ പരിശീലനം നൽകുന്ന ഏജന്റുമാർ നിലവിൽ നിരീക്ഷണത്തിലാണ്.
പാക് സൈന്യവുമായും പാക്ക് രഹസ്യാന്വേഷണ ഏജൻസികളുമായും ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡും ഇന്റലിജൻസ് ബ്യൂറോയും സീമയെ ചോദ്യം ചെയ്യുന്നത്. മേയ് 13നാണ് നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിൽ വന്നതെന്നാണ് സീമയുടെ വാദം. എന്നാൽ മേയ് 13ന് ഇന്ത്യ ,നേപ്പാൾ രാജ്യക്കാരെയല്ലാതെ മൂന്നാമതൊരു രാജ്യത്തുനിന്നുള്ള വ്യക്തിയെ ഇന്ത്യ–നേപ്പാൾ അതിർത്തിയിൽ കണ്ടിട്ടില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ സംഘങ്ങൾ അന്വേഷണ ഏജൻസിയെ അറിയിച്ചിരിക്കുന്നത്. പരിശോധനയിൽ സീമയിൽ നിന്ന് 6 പാകിസ്ഥാൻ പാസ്‌പോർട്ടുകളും കണ്ടെടുത്തു. ഇതിൽ ഒരെണ്ണത്തിൽ പേരും വിലാസവും പൂർണമല്ല. പാസ്‌പോർട്ടുകൾക്കു പുറമേ 2 വിഡിയോ കാസെറ്റുകളും 4 മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.