ഐപിഎൽ ഫൈനൽ ഇന്ന്.രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. കാലവസ്ഥ ഇന്നും പ്രതികൂലമാണ്.ഫൈനൽ മത്സരം നടത്തുന്നതിലെ ആശങ്ക തുടരുകയാണ്.കാലാവസ്ഥ പ്രതികൂലമായത് കാരണം കളിക്കാനാവാതെ ഇരുടീമുകൾക്കും ഇന്നലെ മടങ്ങേണ്ടി വന്നു.അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ടോസ് ഇടാൻ പോലും സാധിക്കാനാകാതെ മഴ വില്ലനാകുകയായിരുന്നു.അഹമ്മദാബാദിൽ ഉച്ച കഴിഞ്ഞ് വരെ തെളിഞ്ഞ ആകാശമായിരുന്നു. എന്നാൽ ടോസിന് അര മണിക്കൂർ മുമ്പ് കനത്ത മഴയും ഇടിമിന്നലും എത്തുകയായിരുന്നു.
ഇടയ്ക്ക് മഴ മാറി കവർ പൂർണമായി നീക്കിയിരുന്നു. എന്നാൽ മഴ പൂർവാധികം ശക്തിയോടെ വീണ്ടുമെത്തി. ഓവർ വെട്ടിച്ചുരുക്കി മത്സരം നടത്താനും ഒടുവിൽ അഞ്ച് ഓവർ വീതമുള്ള മത്സരം നടത്താനും നോക്കിയെങ്കിലും മഴ മാത്രം ഇതിന് സമ്മതിച്ചില്ല. തുടർന്നാണ് കളി ഇന്നത്തേക്ക് മാറ്റിയത്. ഇന്നും അഹമ്മദാബാദിൽ മഴ പെയ്‌തേക്കുമെന്നാണ് ആശങ്ക.ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ധോണിയും സംഘവും ഫൈനലിൽ ഇറങ്ങുക. എന്നാൽ തുടർച്ചയായ രണ്ടാം കിരീടമാണ് ഹാർദിക് പാണ്ഡ്യയുടെ ടീമിന്റെ ലക്ഷ്യം.