വാഷിങ്ടൻ: ജോർദാനിൽ ഇറാഖ് നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നടത്തി അമേരിക്ക. ഇറാഖ് – സിറിയ എന്നിവിടങ്ങളിലെ ഇറാന്റെ ഭീകര കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. ഇതിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ കേന്ദ്രങ്ങളും, മറ്റ് ഭീകര കേന്ദ്രങ്ങളും ഉൾപ്പെടുന്നു. കമാൻഡ് ആന്റ് കൺട്രോൾ ആസ്ഥാനങ്ങളായിരുന്നു അമേരിക്കൻ സേനയുടെ പ്രധാനലക്ഷ്യം. ഇതിന് പുറമേ ഇന്റലിജൻസ് ഓഫീസുകൾ, ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവയും വ്യോമാക്രമണത്തിൽ തകർത്തിട്ടുണ്ട്. സിറിയയിലുണ്ടായ ആക്രമണത്തിൽ 18 ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ആഴ്ച ജോർദാനിൽ ഇറാഖ് നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നാൽപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.
ജോർദാനിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം ഇറാനിലെയും സിറിയയിലെയും ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ജോർദാനിൽ ആക്രമണം നടത്തിയവർക്ക് ചുട്ടമറുപടി നൽകുമെന്നായിരുന്നു ജോ ബൈഡന്റെ പ്രതികരണം. ഇന്ന് മുതൽ തന്നെ തങ്ങൾ മറുപടി നൽകാൻ ആരംഭിക്കും. സമയം സ്ഥലവും തീരുമാനിക്കുകയാണ്. ആരെയും ഉപദ്രവിക്കാൻ ആഗ്രഹിക്കാത്ത രാജ്യമാണ് അമേരിക്ക. എന്നാൽ തങ്ങളെ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.