ദില്ലി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ മകൻ വിവേക് ഡോവലിനെപ്പറ്റി നുണ പ്രചരിപ്പിച്ചതിന് മാപ്പിരന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. വ്യാജ പ്രചാരണത്തിനെതിരെ വിവേക് നിയമനടപടികളുമായി മുന്നോട്ടുപോയതോടെയാണ് മുൻ കേന്ദ്രമന്ത്രി കൂടെയായ ജയറാം രമേശ് മാപ്പു പറഞ്ഞത്. കള്ളപ്പണം വെളുപ്പിക്കാൻ വിവേക് ഡോവൽ വലിയ തോതിൽ പണം നിക്ഷേപിച്ചെന്നാണ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്.
ജയറാം രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കാരവൻ മാഗസിൻ ഇക്കാര്യം വർത്തയാക്കിയിരുന്നു. ഇതോടെ വിവേക് ജയറാമിനും കാരവൻ മാഗസിനുമെതിരെ നിയമ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതുമൂലം തനിക്കും സ്ഥാപനത്തിനും വിലമതിക്കാനാകാത്ത രീതിയില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി വിവേക് ഡോവല്‍ ദില്ലി പാട്യാല ഹൗസ് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. നികത്താന്‍ കഴിയാത്ത നഷ്ടമാണ് ജയറാം രമേശ് മൂലം ഉണ്ടായത്. തന്റെ പിതാവിനോടുള്ള രാഷ്ട്രീയമായ എതിര്‍പ്പ് ജയറാം രമേശ് തീര്‍ക്കുകയായിരുന്നുവെന്നും വിവേക് ഡോവല്‍ നല്കിയ മാനനഷ്ട കേസില്‍ ആരോപിച്ചിരുന്നു.
മാനനഷ്ടക്കേസിൽ നടപടി നേരിടേണ്ടിവരും എന്ന ഘട്ടം വന്നതോടെയാണ് ജയറാം രമേശ് ഇപ്പോൾ മാപ്പ് അപേക്ഷിച്ചത്. എന്നാൽ ജയറാം രമേശിന്റെ ആരോപണം ഊതിപ്പെരുപ്പിച്ച് വാർത്തയായി നൽകിയ കാരവൻ മാഗസിൻ മാപ്പപേക്ഷിക്കില്ല എന്ന നിലപാടിലാണ്. ജയറാമിന്റെ മാപ്പ് വിവേക് ഡോവല്‍ അംഗീകരിച്ചതിനാല്‍ അദ്ദേഹത്തിനെതിരായ മാനനഷ്ട കേസിലെ നടപടി കോടതി അവസാനിപ്പിച്ചു. എന്നാൽ മാപ്പപേക്ഷിക്കില്ല എന്നറിയിച്ച കാരവന് മാസികയ്ക്കും ലേഖകനുമെതിരായ മാനനഷ്ട കേസ് ദില്ലി പാട്യാല ഹൗസ് കോടതിയില്‍ തുടരും.