ശ്രീനഗർ: ജമ്മുവിൽ പൊലീസ് നടത്തിയ തെരച്ചിലിൽ രാജ്യദ്രോഹപരമായ രേഖകളും വസ്തുക്കളും കണ്ടെടുത്തു. ജമ്മുവിൽ കലാപം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്ത രണ്ട് പേരുടെ വീടുകളിൽ നടത്തിയ പരിശോധനയിലാണ് കുറ്റകരമായ രേഖകൾ കണ്ടെത്തിയിരുന്നത്. കശ്മീരിലെ നിരോധിത സംഘടനയായ ജമാഅത്ത്-ഇസ്ലാമിയുമായി ബന്ധപ്പെട്ട രേഖകളും പരിശോധനയിൽ ലഭിച്ചതായി പോലീസ് വ്യക്തമാക്കുന്നു.
അന്തരിച്ച ഹൂറിയത്ത് നേതാവും കശ്മീർ വിഘടനവാദിയുമായ സയ്യിദ് അലി ഷാ ഗിലാനിയുടെ സന്ദർശന വേളയിൽ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ ഉയർന്നതിനെ തുടർന്ന് രൺബീർ പീനൽ കോഡിന്റെ സെക്ഷൻ 124-എ, 147 എന്നിവ പ്രകാരം 2007-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികളുടെ ഭാഗമായാണ് പോലീസ് പരിശോധന നടത്തിയത്.
കേസിന്റെ ഭാഗമായി മൊഹല്ല, ഖതികാൻ ഏരിയകളിൽ താമസിക്കുന്ന റയീസ് അഹമ്മദ് മാലിക്, മുഹമ്മദ് സാദിഖ് മാലിക് എന്നിവർക്കെതിരെ നിയമനടപടികൾ പുരോമിക്കുകയാണ്. തുടർന്നാണ് ഇവരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തുകയും ചെയ്തത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
ജമാഅത്ത് ഇസ്ലാമിയുടെ സാഹിത്യങ്ങൾ, പാകിസ്താനിൽ മെഡിക്കൽ പ്രവേശനം നടത്തുന്നതിനാവശ്യമായ ഫോമുകൾ, ഇന്ത്യ സന്ദർശിക്കുകയും പിന്നീട് ഇവിടെ നിന്ന് നാടുകടത്തപ്പെടുകയും ചെയ്ത പാക് പൗരനായ അബ്ദുൾ റഹ്മാനെ സംബന്ധിച്ച റിപ്പോർട്ട്, പാകിസ്താനിലെ നമ്പറുകൾ അടങ്ങിയ ഫോൺ ഡയറി, ഒരു ക്യാഷ് രജിസ്റ്റർ, ഇറാനിലെ ഒരു തിരിച്ചറിയൽ കാർഡ് എന്നിവ റെയ്ഡിൽ കണ്ടെടുത്തതായി ജമ്മു എസ്എസ്പി ചന്ദൻ കോലി വ്യക്തമാക്കി.