യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പോളണ്ട് (Poland) സന്ദർശിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വെള്ളിയാഴ്ചയാണ് ബൈഡന്‍ യുക്രൈനിന്‍റെ അയല്‍രാജ്യവും നാറ്റോ സഖ്യകക്ഷിയുമായ പോളണ്ടില്‍ സന്ദര്‍ശനം നടത്തുക. നാറ്റോ, ജി 7 യുറോപ്യൻ യൂണിയൻ നേതാക്കളുമായി ബെൽജിയത്തിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാകും യുക്രെയ്ന്റെ അയൽരാജ്യമായ പോളണ്ടിലെത്തുക.
റഷ്യയ്ക്ക് മേല്‍ ശക്തമാവും അപ്രതീക്ഷിതമായ നടപടികള്‍ വേണമെന്നും ബൈഡന്‍ ആവശ്യപ്പെടുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാകി പറഞ്ഞു. മാര്‍ച്ച് 25ന് ബൈഡന്‍ പോളണ്ടിലെ വാര്‍സോയിലെത്തും. പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രസെജ് ദുദയുമായി കൂടിക്കാഴ്ച നടത്തും. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഈ മാസം ആദ്യം പോളണ്ടിലെത്തി ദൂദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം യുക്രൈനിലെ ഖാർകീവിൽ മാർച്ച് 1ന് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം ബെംഗളുരുവിലെത്തിച്ചു. തിങ്കളാഴ്‌ച പുലർച്ചെ 3 മണിയോടെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ബെംഗളുരു വിമാനത്താവളത്തിലെത്തിച്ചത്. നവീന്‍ ശേഖരപ്പയുടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ദാവനഗരെയിലെ മെഡിക്കൽ കോളജിന് വിട്ടുനൽകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയായ നവീൻ ഭക്ഷണം വാങ്ങാൻ ക്യൂവിൽ നിൽക്കുമ്പോഴാണ് റഷ്യൻ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത്.