തൃശ്ശൂര്‍: ഊട്ടി കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന് ജന്മനാട് വേദനയോടെ വിട നൽകി. സൈനിക ബഹുമതികളോടെ സംസ്‍ക്കാരം തൃശ്ശൂരിലെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ നടന്നു. പ്രദീപിന്‍റെ മകനാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള പൊലീസ് അന്തിമോപചാരം അര്‍പ്പിച്ചു. കേരള പൊലീസിന്‍റെ ഗാര്‍ഡ് ഓഫ് ഓണറിന് പിന്നാലെ വ്യോമസേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരം അര്‍പ്പിച്ചു. സംസ്ക്കാരത്തിന് മുമ്പായി പ്രദീപിന്‍റെ യൂണിഫോം സേന കുടുംബത്തിന് കൈമാറി. പ്രദീപ് പഠിച്ച പുത്തൂര്‍ സ്കൂളില്‍ നടന്ന പൊതുദര്‍ശനത്തിലും വീട്ടിലും ആയിരങ്ങളാണ് അന്തിമോപചരാം അര്‍പ്പിക്കാനായി എത്തിയത്. അസുഖബാധിതനായ പ്രദീപിന്‍റെ അച്ഛന്‍ രാധാകൃഷ്ണനെ ഇന്നാണ് മകന്‍റെ മരണവിവരം അറിയിച്ചത്.
വിലാപയാത്രയായി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രദീപിന്‍റെ മൃതദേഹം സുലൂരില്‍ നിന്നും തൃശൂരില്‍ എത്തിച്ചത്. മന്ത്രിമാരായ കെ.രാജനും കെ. കൃഷ്ണന് കുട്ടിയുമാണ് വാളയാറില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി വി. മുരളീധരനും വാഹനവ്യൂഹത്തെ അനുഗമിച്ചിരുന്നു. ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിവർ പുത്തൂരിലെ സ്കൂളിലെത്തി പ്രദീപിന് അന്ത്യാഞ്ജലി അർപ്പിച്ചു.
ദില്ലിയിൽ നിന്നും 11 മണിയോടെ സുലൂർ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാർഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. വാളയാർ അതിർത്തിയിൽ നാല് മന്ത്രിമാർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി വി മുരളീധരനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. സേനാ ഉദ്യോഗസ്ഥരും വിലാപയാത്രയിൽ ഒപ്പമുണ്ടായിരുന്നു. വഴിനീളെ നാട്ടുകാർ പ്രദീപിന് അന്ത്യാഞ്ജലിയർപ്പിക്കാൻ കാത്തുനിൽക്കുകയായിരുന്നു.