കോഴിക്കോട്: മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചതിനാൽ ജനം പുറത്ത് ഇറങ്ങിയാൽ ജയിലിൽ പോകേണ്ടി വരുമെന്ന അവസ്ഥയാണെന്ന് കെ മുരളീധരൻ പരിഹസിച്ചു. കെ കരുണാകരൻ പൈലറ്റ് വാഹനം ഉപയോഗിച്ചപ്പോൾ പുകിലുണ്ടാക്കിയവരാണ് വാഹന വ്യുഹത്തിന് നടുക്ക് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കണ്ണൂരിലെ ഷുഹൈബ് വധക്കേസ് ഒതുക്കാൻ അനുവദിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. പി ജയരാജന്റെ സൈബർ പോരാളിയാണ് ആകാശ് തില്ലങ്കേരി.
പിന്നെ എങ്ങനെ പാർട്ടിയുമായി ബന്ധമില്ലെന്ന് പറയും? ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ കറുത്ത കൈകളുണ്ട്. അത് പുറത്ത് കൊണ്ടുവരണം. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്താൽ ആകാശ് തില്ലങ്കേരി എല്ലാം വിളിച്ചു പറയും. അതുകൊണ്ട് കീഴടങ്ങാൻ അവസരമൊരുക്കി. തില്ലങ്കേരി വെളിപ്പെടുത്തൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സിപിഎമ്മിന് പങ്കില്ലെങ്കിൽ കേന്ദ്ര അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.