തെങ്കാശി : റയിൽവേ ജീവനക്കാരിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിന്റെ അന്വേഷണ ചുമതല പ്രത്യേക റയിൽവേ പോലീസ് സംഘത്തിന്. ഡിഎസ്പിയുടെ നേതൃത്വത്തിൽ ഇരുപതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെക്കുറിച്ചുള്ള നിർണായക വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ രാത്രിയാണ് തെങ്കാശി പാവുചത്രത്ത് റെയിൽവേ ജീവനക്കാരിയായ മലയാളി യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. അക്രമി തമിഴ് സംസാരിക്കുന്നയാളാണെന്നാണ് യുവതിയുടെ മൊഴി. ഗാർഡ് റൂമിൽ കയറി കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഷർട്ട് ധരിക്കാത്ത കാക്കി പാന്റ്‌സ് ധരിച്ചയാളാണ് അക്രമിയെന്നും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പീഡനത്തിന് വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിൽ പറയുന്നുണ്ട്. പ്രതിയുടെ മുടിയിൽ കുത്തിപ്പിടിച്ചാണ് യുവതി രക്ഷപ്പെട്ടത്. അക്രമത്തിനിരയായ യുവതിയുടെ ദേഹമാസകലം ക്ഷതമേറ്റ പാടുകളുമുണ്ടായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് പ്രതിയെന്ന സംശയത്തിലാണ് പോലീസ്. ഇയാളുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് അന്വേഷണസംഘത്തിന് ലഭിച്ചു.