കൊച്ചി: കെ റയില്‍ ഡിപിആര്‍ (DPR) സംബന്ധിച്ച് വിഷയത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കേരള ഹൈക്കോടതി. കെ റെയിലുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.എല്ലാ നിയമവും പാലിച്ച് മാത്രമെ പദ്ധതി നടപ്പിലാക്കാവൂ എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഡിപിആര്‍ എങ്ങനെ തയ്യാറാക്കി?, ഡിപിആറിന് വേണ്ടി എന്തെല്ലാം ഘടകങ്ങളാണ് പരിഗണിച്ചത്?, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ നടത്തുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. ഇക്കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഏരിയല്‍ സര്‍വ്വേ പ്രകാരമാണ് ഡിപിആര്‍ തയ്യാറാക്കിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഏരിയല്‍ സര്‍വ്വേ പ്രകാരം എങ്ങനെയാണ് ഡിപിആര്‍ തയ്യാറാക്കുകയെന്നും അതിന്റെ നിയമപരായ സാധ്യതയെന്താണെന്നും കോടതി ചോദിച്ചു.
വിഷയത്തിൽ വിശദമായ മറുപടി സത്യവാങ്മൂലം നൽകാൻ സമയം വേണം എന്ന് സർക്കാർ കോടതിയോട് അപേക്ഷിച്ചു. സാമൂഹിക ആഘാത പഠനത്തിന് വേണ്ടി മാത്രം ആണ് സർവേ നടത്തുന്നത് എന്നും ഏറ്റെടുക്കാൻ വേണ്ടിയല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.