മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസിൽ എംവി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ കെ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നെന്ന പരാമര്‍ശത്തിനെതിരെയാണ് സുധാകരൻ കോടതിയെ സമീപിക്കുക. ദേശാഭിമാനി പത്രത്തിനെതിരെയും നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായും സുധാകരൻ അറിയിച്ചു. എംവി ഗോവിന്ദന്‍ പറഞ്ഞത് നാക്കുപിഴയായിരുന്നില്ലെന്നും പാര്‍ട്ടി തനിക്കെതിരെ ആസൂത്രിതമായി ഉയര്‍ത്തിയ വ്യാജ ആരോപണമായിരുന്നു അതെന്നുമാണ് കെ സുധാകരന്‍ കോടതിയെ ധരിപ്പിക്കാനിരിക്കുന്നത്.
അതേസമയം കെ സുധാകരനെതിരായ പരാതിക്ക് പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവാണെന്ന് മുൻമന്ത്രി എ കെ ബാലൻ പറഞ്ഞു. മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും സിപിഎമ്മിന്റെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും സി പി എമ്മിന് യാതൊരു പങ്കാളിത്തവും കേസിൽ ഇല്ലെന്നും എ കെ ബാലൻ ന്യായീകരിച്ചു. വിളക്കിനുള്ളിലാണ് ഇരുട്ടെന്ന് വൈകാതെ സുധാകരന്‍ തിരിച്ചറിയുമെന്നും മുൻമന്ത്രി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു.