തിരുവനന്തപുരം: കോൺഗ്രസിന്റെ പുനസംഘടനയിൽ കെ.സുധാകരന് പൂർണ്ണാധികാരം നൽകില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. എം പിമാരുടെ കൂടി നിലപാട് കണക്കിലെടുത്താണ് പട്ടികക്ക് അന്തിമരൂപം നൽകുക എന്നാണ് സൂചന. ഇത് സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തും. താരിഖ് അൻവറിൻ്റെ കേരള സന്ദർശനം ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാനെന്നും സൂചനയുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ച് ആലോചനകള്‍ തുടങ്ങേണ്ട സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ തലപൊക്കിയിരുന്നു.
നേരത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ തവണ കരുത്തുറ്റ വിജയം നേടിയ രണ്ട് എംപിമാർക്കെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. അച്ചടക്ക വിഷയമായതിനാൽ പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും എം കെ രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും. ഇരുവർക്കും പറയാനുള്ളത് കേൾക്കാൻ പോലും കെപിസിസി നേതൃത്വം അവസരം നൽകിയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു.