തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijan) തുറന്ന കത്തെഴുതി കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ”ആശുപത്രിയിലാണ്. സുഖമായിരിക്കുന്നു” എന്ന തലക്കെട്ടില്‍ എഴുതിയ തുറന്ന കത്തിലാണ് സുധാകരന്റെ പരാമര്‍ശങ്ങള്‍. കടുത്തഭാഷയിൽ പിണറായി വിജയനെ വിമർശിച്ചുകൊണ്ടുള്ള കത്ത് ട്വിറ്ററിലാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
പിണറായിയുടെ അഭാവത്തില്‍ മരുമകന്‍ മുഹമ്മദ് റിയാസും കോടിയേരി ബാലകൃഷ്ണനും ജനങ്ങളുടെ കാര്യങ്ങള്‍ നന്നായി നോക്കുന്നുണ്ടെന്നും സുധാകരന്‍ പരിഹസിക്കുന്നു. കേരളത്തില്‍ കോവിഡ് കുതിച്ചുയരുന്ന സാഹചര്യമുണ്ടാക്കിയത് മുഖ്യമന്ത്രിയാണെന്നും പാര്‍ട്ടി സമ്മേളനങ്ങളാണ് അതിന് കാരണമെന്നും സുധാകരന്‍ കത്തില്‍ പറയുന്നു.
കത്ത് പൂര്‍ണരൂപം : ”ആശുപത്രിയിലാണ്. സുഖമായിരിക്കുന്നു”. കേബിനറ്റ് മീറ്റിങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത, മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഞങ്ങള്‍ കേട്ടു. താങ്കള്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ ഞങ്ങള്‍ക്കെല്ലാം വളരെ സന്തോഷമുണ്ട്. പ്രിയപ്പെട്ട വിജയന്‍, അങ്ങയുടെ നാട്ടില്‍ കേരളത്തില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ. അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും ഉത്തരവാദിത്വം നന്നായി തന്നെ നിര്‍വ്വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം. കാനത്തിനുള്ള രാഷ്ട്രീയ വിവേകം പോലും മഹാനായ കോടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാര്‍ക്കും കോവിഡ് മഹാമാരി കടന്നു പിടിച്ചത്ര. കോവിഡിനെ പിടിച്ചു കെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കിയിട്ടും അങ്ങള്‍ക്കത് മനസ്സിലായില്ലെന്ന് തോന്നുന്നു. ഐ.ബി. സതീഷും ടി.എന്‍. സീമയും ഉള്‍പ്പെടെ നേതാക്കളും കിടപ്പിലായി. തിരുവാതിക്കാരും കഷ്ടത്തിലാണ്. എല്ലാത്തിനും കാരണഭൂതനായ അങ്ങ്, എകെ ബാലന്‍ ഇന്ന് ദേശാഭിമാനിയില്‍ പറഞ്ഞത് പോലെ, സാമ്രാജൃത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.